Site icon Janayugom Online

നല്ല ഭക്ഷണവും കിട്ടുന്ന ഇടങ്ങളായി കള്ള് ഷാപ്പുകളെ ഉയർത്തണം: ഇ പി ജയരാജന്‍, 10 വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

1 ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പൊലീസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

2 സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്തോ രഹസ്യ സങ്കേതത്തിൽ പോകുന്ന പോലെയാണ് ആളുകൾ കള്ളുഷാപ്പുകളിൽ പോകുന്നത്. നല്ല പാനീയവും നല്ല ഭക്ഷണവും കിട്ടുന്ന ഇടങ്ങളായി കള്ള് ഷാപ്പുകളെ ഉയർത്തണം. അത് കള്ളുചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

3 തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ പെട്ടു വള്ളം മറിയുകയായിരുന്നു. അപകടത്തിൽ പെട്ട മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. വള്ളം മറിഞ്ഞ് ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇയാൾക്ക് മുഖത്തും കാലിലും പരിക്കുണ്ട്. മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

4 സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസില്‍ സീരിയല്‍ താരമായ അഭിഭാഷകയും ആണ്‍ സുഹ്യത്തും അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ, കൊല്ലം പരവൂര്‍ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരനായ 75കാരനില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഘം കൂടുതല്‍ പണത്തിനായി ഭീഷണിപ്പെടുത്തുന്നതിനിടെയായിരുന്നു പൊലീസിന്റെ നടപടി.

5 തമിഴ്നാട്ടിൽ നിന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. നാടോടികളായ നാരായണൻ, ശാന്തി എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തിയതെന്നാണ് സംശയം. കുഞ്ഞിനേയും പ്രതികളെയും തമിഴ്നാട് പൊലീസിന് കൈമാറി.കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടോടികളായ നാരായണനും ശാന്തിയും ചേർന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്. നാഗർകോവിൽ വടശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. 

6 മൂവാറ്റുപുഴയിലെ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ യുവാവിനെതിരെ നരഹത്യാ കുറ്റം. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. നിർമല കോളജ് വിദ്യാർഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴ നിർമല കോളജിന് മുന്നിൽ ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ചത്.

7 പത്തനംതിട്ടയില്‍ കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ഉടന്‍ പരിശോധന നടത്തും. നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം.2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. 

8 മണിപ്പൂരിനെ ചൊല്ലി ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. മണിപ്പൂർ വിഷയത്തിലെ അടിയന്തര പ്രമേയങ്ങൾക്ക് അവതരണാനുമതി നൽകാത്തതിൽ പ്രതിപക്ഷ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചു. അതേസമയം മോഡി സര്‍ക്കാരിനെതിരെ ‘ഇന്ത്യ’ നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസിനു ലോക്സഭയിൽ സ്പീക്കര്‍ ഒം ബിര്‍ള അനുമതി നല്‍കി.

9 രാജ്യത്തെ പടിഞ്ഞാറൻ, മധ്യ മേഖലകളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസം ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉത്തരാഖണ്ഡിൽ വീണ്ടും മഴ കനത്തതോടെ നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. 

10 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി നല്‍കാൻ സിക്കിം. ജീവനക്കാര്‍ക്ക് ഒരു മാസത്തെ പെറ്റേണിറ്റി ലീവും സിക്കിം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രേം സിങ് ടമാങ് വ്യക്തമാക്കി.പ്രസവാവധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം. കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെവെബ്സൈറ്റ്, യൂട്യൂബ് ചാനല്‍ എന്നിവ സന്ദര്‍ശിക്കുക.

Exit mobile version