Site icon Janayugom Online

അവര്‍ക്ക് എന്തും പറയാല്ലോ? വി എന്‍ വാസവന്‍; പത്ത് വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തി. ചൈനീസ് ചരക്ക് കപ്പിലായ ഷെൻഹുവ 15 ആണ് എത്തിയത്. ഒന്നര മാസത്തെ യാത്ര പൂർത്തിയാക്കിയാണ് ഷെൻഹുവ 15 എന്ന കപ്പിൽ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഇന്ന് ഉച്ചയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 34 വർഷം പ്രായമുള്ള കപ്പലാണ് ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ കപ്പലിന്റെ നീളം 233.6 മീറ്ററാണ്. 42 മീറ്റർ വീതിയും 20 മീറ്റർ വരെ ആഴവുമുണ്ട് ഇതിന്.

2. ഉളിക്കലിൽ ഒറ്റയാൻ്റെ ചവിട്ടേറ്റ് മരിച്ച വയോധികൻ്റെ മൃതദേഹം തിരിച്ചിറഞ്ഞു. അത്രശ്ശരിയിൽ ജോസ് (70)അണ് മരിച്ചത്. ബുധനാഴ്ച ഉളിക്കൽ ടൗണിനെ വിറപ്പിച്ച ഒറ്റയാൻ കൊലപ്പെടുത്തിയ ജോസിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാർ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കാട്ടാന തിരിഞ്ഞോടുന്നതിനിടെ ചവിട്ടേറ്റാണ് ഇയാള്‍ മരിച്ചതെന്ന് കരുതുന്നു. ഉളിക്കൽ പൊലീസ് മൃതദേഹ പരിശോധന നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു. 

3. ഏഴ് പദ്ധതികൾക്ക് തുടക്കം കുറിച്ച് കേരള കയർ കോർപറേഷൻ. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന കേന്ദ്രവും എക്സ്പോർട്ട് ഡിവിഷനും കയർ പാർക്ക്, ഓഡിറ്റോറിയം,ഇൻ്റർനാഷണൽ ഡിസ്പ്ലേ സെൻ്റർ, പ്രൊഡക്റ്റ് ലോഞ്ച് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

4. കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് നടൻ സുരേഷ് ​ഗോപിക്കും കെ സുരേന്ദ്രനുമടക്കമുള്ളവ‍ർക്കെതിരെ കേസെടുത്തതെന്ന് തൃശൂർ ഈസ്റ്റ് പൊലീസ്. സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, കെ കെ അനീഷ് കുമാർ, ഹരി കെ ആർ തുടങ്ങി 500 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഈ മാസം 2 നായിരുന്നു പദയാത്ര. 

5. കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ കെ സുരേന്ദ്രന് മറുപടി നൽകി മന്ത്രി വി എൻ വാസവൻ. അവർക്ക് എന്തും പറയാനുള്ള അവകാശമുണ്ടെന്നും അത് രാഷ്ട്രീയമല്ലേയെന്നും മന്ത്രി പറഞ്ഞു.സഹകരണ വകുപ്പ് ഈ രംഗത്ത് കൃത്യമായി ഇടപെടലുകൾ നടത്തുന്നുണ്ട്,അതുകൊണ്ട് ആണല്ലോ ഇതൊക്കെ പുറത്ത് വന്നത് എന്നും മന്ത്രി പറഞ്ഞു. അന്വേഷിക്കാതിരുന്നെങ്കിൽ ഇതൊന്നും അറിയില്ലായിരുന്നല്ലോ,കൃത്യമായി ഓരോന്നു എടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത് എന്നും മന്ത്രി വ്യക്തമാക്കി. 

6. നിയമനക്കോഴ കേസിൽ അറസ്റ്റിലായ ബാസിതിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാത്രമല്ല കേസിലെ പ്രധാന പ്രതി അഖിൽ സജീവിനെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിഐടിയു ഫണ്ട് തട്ടിപ്പ് കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കൊട്ടാരക്കര ജയിലിലെത്തി കോഴക്കേസിൽ ചോദ്യം ചെയ്യാനായി അഖിലിനെ കസ്റ്റഡിയിൽ വാങ്ങും.

7. ബിഹാറിലെ ബക്‌സറില്‍ നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ്‌ എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. നൂറ് പേര്‍ക്ക് പരുക്കേറ്റു. രക്ഷാദൗത്യം തുടരുന്നു. ‍ഡല്‍‍ഹിയില്‍ നിന്ന് അസമിലേക്ക് പോകുന്ന ട്രെയിനാണ് ഇന്നലെ 9.35 ഓടെ പാളം തെറ്റിയത്. ദുരന്തനിവാരണ സംഘം അപകട സ്ഥലത്ത് എത്തിയിട്ടുള്ളതായി കേന്ദ്ര മന്ത്രി അശ്വിനികുമാര്‍ ചൗബേ പറഞ്ഞു. പരിക്കേറ്റവരെ പട്ന എംയിസിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. 

8. ഡല്‍ഹിയിലെ വാര്‍ റൂം കോണ്‍ഗ്രസ് ഒ‍ഴിയണമെന്ന് രാജ്യസഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസ്. കോണ്‍ഗ്രസിന്‍റെ മുന്‍ രാജ്യസഭാഗം പ്രദീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ചതായിരുന്നു ഈ കെട്ടിടം. 2023 ഓഗസ്റ്റ് 18ന് ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. 

9. ഇസ്രയേലിൽ നിന്നും മടങ്ങിയെത്തിയ സംഘം ഇന്ന് പുലർച്ചെ കൊച്ചിയിൽ എത്തി. ഇന്ത്യയിൽ തിരിച്ചെത്തിയ മലയാളി തീർത്ഥാടക സംഘത്തിലെ 300 ഓളം മലയാളികൾ വിവിധ തീർഥാടക സംഘങ്ങളിലായി കഴിയുകയാണ്. 

10. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യം. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട രക്ഷാദൗത്യത്തിന് ഇന്ന് തുടക്കമാകും. ഇസ്രയേലിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഇതിനായി ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. 

Exit mobile version