Site icon Janayugom Online

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന, സ്വർണം, ഡോളർ കടത്തിൽ പിണറായി വിജയനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി ; പ്രധാനപ്പെട്ട പത്ത് വാര്‍ത്തകള്‍

1 മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണം, ഡോളർ കടത്ത് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവെച്ചു.
അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

2 പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞാണ് ഇഡി അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം.

3 ചിന്നക്കലാല്‍ നിന്നും അരിക്കൊമ്പനെ മാറ്റണമെന്ന് കോടതി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പുനപരിശോധിക്കണമെന്ന നെന്മാറ എം.എല്‍.എയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. എങ്ങോട്ടാണ് ആനയെ മാറ്റേണ്ടത് എന്നു‍ള്ള കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും പറമ്പിക്കുളത്തിന് പുറമെ അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഗണിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ആനയെ മാറ്റുന്നതിനായി സര്‍ക്കാരിന് ഒരാ‍ഴ്ച്ചത്തെ സമയം അനുവദിച്ചു.

4 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ റിവ്യൂ ഹർജി തള്ളി ലോകായുക്ത. വിഷയത്തിൽ ഈ കേസിന്റെ വാദം ഫുൾ ബെഞ്ചിന് വിടാനായി ലോകായുക്ത തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഹർജിക്കാരനായ ആർ. എസ് ശശി കുമാർ നൽകിയ റിവ്യൂ ഹർജിയാണ് തള്ളിയത്.

5 ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് കോടതി അറിയിച്ചു. അതേസമയം ഡോക്ടര്‍ ആണോ പ്രൊഫസര്‍ ആണോ എന്ന് നോക്കിയല്ല വോട്ട് പിടിച്ചതെന്നും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കേസാണ് തനിക്കെതിരെ നല്‍കിയതെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

6 രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. നിലവില്‍ 40,215 ആക്ടീവ് കേസുകളാണ്‌ രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

7 പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. അതേസമയം, മിലിട്ടറി സ്റ്റേഷനില്‍ നടന്നത് ഭീകരാക്രമണം അല്ലെന്ന് ബട്ടിന്‍ഡ എസ്‍പി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

8 പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ. ഖർ​ഗെയുടെ വസതിയിൽ വെച്ചാണ് നിതീഷ് കുമാറും തേജസ്വി യാദവും രാ​ഹുൽ‌ ​ഗാന്ധിയും ചർച്ച നടത്തിയത്. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. പ്രതിപക്ഷ പാർട്ടികൾ‌ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഖർ​ഗെ പറഞ്ഞു.

9 മ്യാന്‍മറില്‍ വിമത മേഖലയില്‍ സെെന്യം നടത്തിയ വ്യേമാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. പട്ടാള ഭരണത്തെ എതിര്‍ക്കുന്ന വടക്ക് പടിഞ്ഞാറന്‍ സാഗിങ് മേഖലയിലെ ഒരു ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും റിപ്പോര്‍ട്ടര്‍മാരുമടക്കം 50 നും 100 നും ഇടയിലുള്ള ആളുകൾ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്ത് സെെന്യം രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

10 ഐപിഎല്ലിൽനിന്നു ചെന്നൈ സൂപ്പർ കിങ്സിനെ വിലക്കണമെന്ന ആവശ്യമുയർത്തി തമിഴ്നാട് എംഎൽഎ എസ്.പി. വെങ്കടേശ്വരൻ. തമിഴ്നാട്ടിൽനിന്നുള്ള താരങ്ങൾക്ക് ആവശ്യത്തിന് അവസരങ്ങൾ നൽകാത്ത ചെന്നൈ സൂപ്പർ കിങ്സിനെ വിലക്കണമെന്ന് ധർമപുരി എംഎൽഎയായ വെങ്കടേശ്വരൻ ആവശ്യപ്പെട്ടു. പാട്ടാളി മക്കൾ കക്ഷിയുടെ നിയമസഭാംഗമാണ് വെങ്കടേശ്വരൻ.
ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം, കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെ വെബ്സൈറ്റ് യുട്യൂബ് ചാനല്‍ എന്നിവ സന്ദര്‍ശിക്കുക.

Exit mobile version