Site iconSite icon Janayugom Online

ഹരിയാനയിൽ അടിതെറ്റി കോൺഗ്രസ്, നാല് യുഡിഎഫ് എംഎല്‍എമാര്‍ക്ക് താക്കീത്; 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

mojomojo

1. ഹരിയാനയിൽ അടിതെറ്റി കോൺഗ്രസ്. 90 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ ബിജെപി 51, കോൺഗ്രസ് 34, മറ്റുള്ളവർ അഞ്ച് എന്നിങ്ങനെയാണ് ഹരിയാനയിലെ ലീഡ് നില. 46 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. എന്നാൽ ബിജെപിക്ക് തിരിച്ചടി നൽകി ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം വ്യക്തമായ മുന്നേറ്റം തുടരുകയാണ്. 49 സീറ്റിലാണ് സഖ്യം മുന്നിലുള്ളത്. ബിജെപി 29 സീറ്റിലും പിഡിപി മൂന്ന് സീറ്റിലുമാണ് മുന്നിലുള്ളത്. ഒമ്പത് സീറ്റിൽ മറ്റുള്ളവരും മുന്നിട്ടുനിൽക്കുന്നു. ജമ്മു കാശ്മീരിലും ആകെ 90 സീറ്റുകളാണ്.

2. കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ട് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കുണ് .തിരുവമ്പാടി ആനക്കാംപൊയിൽ ഓഡിനറി ബസാണ് കാളിയമ്പുഴ പുഴയിലേക്ക് മറിഞ്ഞത്. 2 മണിയോടെയായിരുന്നു അപകടം. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

3. നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയില്‍ നാല് യുഡിഎഫ് എംഎല്‍എമാര്‍ക്ക് താക്കീത്. ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജിവ് ജോസഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് സഭയുടെ താക്കീത്. പാർലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. സ്പീക്കറിന്റെ മുഖം മറച്ചു ബാനർ ഉയർത്തുകയും. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞില്ല, നടപടി പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്നും പ്രമേയത്തിൽ പറഞ്ഞു.സ്പീക്കറെ അധിക്ഷേപിക്കുകയും ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക എന്നതും തങ്ങളുടെ അവകാശമാണ് എന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

4. കൃത്രിമ ബുദ്ധി അടിസ്ഥാനമായ മെഷീൻ ലേണിങ്ങ് വിദ്യകൾ വികസിപ്പിച്ച യുഎസ് ഗവേഷകൻ ജോൺ ഹോപ്ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഹിന്റൺ എന്നിവര്‍ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിനര്‍ഹരായി. ന്യൂറൽ ശൃംഖലകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുരസ്കാരം. ഭൗതികശാസ്ത്രത്തിന്റെ പിന്തുണയോടെയാണ് ന്യൂറൽ ശൃംഖലകളെ പരിശീലിപ്പിക്കാൻ ഇവർ മാർഗം കണ്ടെത്തിയത്.

5. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാകില്ലെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരറിയാതെ ഗവര്‍ണര്‍ക്ക് വിളിച്ചുവരുത്താനാകില്ലെന്നാണ് കത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെപ്പറ്റി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.

6. ഭരണിക്കാവ് കൊച്ചമ്പലത്തിന് കിഴക്കുഭാഗത്ത് 50 കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര ഓലകെട്ടി തെക്കേക്കര ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ അരുണാലയത്തില്‍ അരുണിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

7. യാത്രക്കാരുടെ നിരന്തര ആവശ്യത്തിനൊടുവില്‍ കോട്ടയം പാതയില്‍ കൊല്ലം — എറണാകുളം മെമു ട്രെയിന്‍ ഓടിത്തുടങ്ങി. യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ശനി, ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മെമു ഉണ്ടാകും. കൊല്ലം വിട്ടാല്‍ ജില്ലയില്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില്‍ മാത്രമായിരുന്നു സ്റ്റോപ്പ്. ഇതിൽ യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മണ്‍റോ തുരുത്തും പെരിനാടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

8. 8. കോട്ടയം കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) മരിച്ചത്. പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

9. സംസ്ഥാനത്ത് മ‍ഴ കനക്കും. തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചു‍ഴി ന്യൂന മർദ്ദമായി മാറുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാ‍ഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മ‍ഴയ്ക്കാണ് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിൽ ഇതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

10. പിജി ഡോക്ടറുടെ ക്രൂരമായി ബലാത്സംഗക്കൊലപാതകം നടന്ന ആർജി കർ മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാർ കൂട്ടമായി രാജിവച്ചു. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 50 സീനിയർ ഡോക്ടർമാർ കൂട്ടത്തോടെ രാജിവെച്ചത്. ആ​ഗസ്ത് 9നാണ് പിജി ഡോക്ടർ ആശുപത്രിയിലെ സെമിനാർ ഹോളിൽ ക്രൂരബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടത്. സമരം രണ്ട് മാസം പിന്നിട്ടപ്പോഴാണ് ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സീനിയർ ഡോക്ടർമാർ രാജി വച്ചത്.

Exit mobile version