Site iconSite icon Janayugom Online

മധ്യവയസ്കയുടെ കൊലപാതകം: അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നിവേദനം

ഏരൂർ ഗ്രാമപഞ്ചായത്തിലെ മുൻ അംഗമായിരുന്ന ഷിബുവിന്റെ മാതാവ് വിളക്കുപാറ പാറവിള വീട്ടിൽ വത്സലയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിളക്കുപാറയിൽ ഒറ്റയ്ക്ക് താമസിച്ചുവന്ന വൽസല ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് പുനലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി
കൊലയാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. സിപിഐ ആയിരനെല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഡോൺ വി രാജ്, പഞ്ചായത്തംഗം ഷൈൻ ബാബു, അനുരാജ്
മുൻ ഗ്രാമപഞ്ചായത്ത് അംഗവും വത്സലയുടെ മകനുമായ ഷിബു എന്നിവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

Exit mobile version