ടി20 ക്രിക്കറ്റില്‍ എല്ലാ മത്സരത്തിലും 250ന് മുകളില്‍ സ്കോര്‍ നേടുകയാണ് ടീമിന്റെ നയമെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിച്ച ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഗംഭീറിന്റെ പ്രതികരണം.
‘റിസ്ക് എടുത്ത് കളിക്കാനാണ് തീരുമാനം. വലിയ സ്കോറുകളിലേക്ക് ടീമിനെ നയിക്കാനുള്ള താരങ്ങളെയാണ് ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭയവും സ്വാർത്ഥതയും ഇല്ലാത്ത താരങ്ങളാണ് ടി20 ക്രിക്കറ്റ് കളിക്കേണ്ടത്. അഭിഷേക് ശര്‍മ്മയെ പോലെയുള്ള താരങ്ങള്‍ക്ക് ഞങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കും. കളി തോല്‍ക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നില്ല. ചില മത്സരങ്ങളില്‍ 120 റണ്‍സിന് ഓള്‍ഔട്ടായേക്കാം. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ പോകുന്നത് കൃത്യമായ വഴിയിലൂടെ തന്നെയാണ്. ഇപ്പോള്‍ ടീമില്‍ കളിക്കുന്ന താരങ്ങളൊക്കെയും പരസ്പരം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ളതാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു പ്രത്യേകതയും’- ഗംഭീര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് നേടിയത്. ഒടുവില്‍ കളിച്ച ടി20 മത്സരങ്ങളിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ 10 മത്സരങ്ങളില്‍ എട്ടിലും ഇന്ത്യൻ നിരയുടെ സ്കോർ 200ന് മുകളിലായിരുന്നു.