Site icon Janayugom Online

തലസ്ഥാനത്ത് ഇനി നാടകപ്പൂരം: നിരീക്ഷ നാടകോത്സവം 27 മുതല്‍, ഗാനസന്ധ്യ ഇന്ന്

nireeksha

സ്ത്രീകളുടെ നാടക സംഘടനയായ നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് വനിതാ ദേശീയ നാടകോത്സവം ഡിസംബർ 27,28,29 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. പതിവുപോലെ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ അരങ്ങിലും അണിയറയിലുമെല്ലാം സ്ത്രീകൾതന്നെ. 

മൂന്നു ദിവസത്തെ നാടകോത്സവത്തിൽ 11 നാടകങ്ങളാണുള്ളത്. ഡിസംബർ 27 ന് രാവിലെ ഒമ്പതരയ്ക്കാണ് നാടകോത്സവത്തിന്റെ ഫ്ലാ​ഗ് ഓഫ് നടക്കുക. ശേഷം പാളയം മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം നടക്കും. 11 നാടകങ്ങളിൽ അഞ്ചെണ്ണം കേരളത്തിന് പുറത്ത് നിന്നും ഉള്ളതാണ്. ആദ്യ ദിവസം ദ കേജ് എന്ന ഹിന്ദി നാടകമാണ്. സംവിധാനം ചെയ്തിരിക്കുന്നത് ദെബിന രക്ഷിത്. ഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന സോളോ പെർഫോമൻസും അന്നുണ്ടാകും. രണ്ടാം ദിവസം ബേൺ ഔട്ട് എന്ന അസ്സമീസ് പ്ലേ അരങ്ങിലെത്തും സംവിധാനം ചെയ്തത് ബർണാളി മേഥി. ജ്യോതി ദോ​ഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശർമ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെർഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ തന്നെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാ​ഗമായ രം​ഗശ്രീ കമ്മ്യൂണിറ്റി തിയറ്ററിന്റെ മായ്‍ക്കപ്പെടുന്നവർ, ആശ വർക്കർമാരുടെ പെൺപെരുമ എന്നീ നാടകങ്ങളും മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും. 

നാടകങ്ങൾ ഭാരത് ഭവനിലും അനുബന്ധ പരിപാടികളായ സെമിനാറുകൾ, വർക്ക്ഷോപ്പ്, ശില്പശാല തുടങ്ങിയവ സ്വാതി തിരുനാൾ മ്യൂസിക് കോളേജിലും പരിസരത്തുമായി നടക്കും. ഈ വർഷത്തെ നാടകോത്സവത്തിന്റെ മറ്റൊരു പ്രത്യേകത തിയേറ്റർ വർക്ക് ഷോപ്പ് നയിക്കുന്നത് ശ്രീലങ്കയിൽ നിന്നുള്ള തിയറ്റർ പേഴ്സൺ റുവാന്തിയാണ് എന്നതാണ്. വേറെയും പ്രശസ്തരായ സംവിധായികമാർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
നാടകോത്സവത്തോട് അനുബന്ധിച്ച ഗാനസന്ധ്യ ഇന്ന് വൈകുന്നേരം ആറുമണിക്ക് മാനവീയം വീഥിയില്‍വച്ചുനടക്കും.

You may also like this video

Exit mobile version