Site iconSite icon Janayugom Online

ഇനി ആഷസ് കാലം; 10 വര്‍ഷത്തിന് ശേഷം കിരീടം വീണ്ടെടുക്കാന്‍ ഇംഗ്ലണ്ട്

10 വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചെടുക്കാന്‍ ഇംഗ്ലണ്ടും സംഘവും വീണ്ടും കച്ചമുറുക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ വിഖ്യാതമായ ആഷസ് പോരാട്ടത്തിന് ഇന്ന് ആരംഭം കുറിക്കുമ്പോള്‍ വര്‍ഷങ്ങളായി സ്വന്തമാക്കിയിട്ടുള്ള കിരീടം നിലനിര്‍ത്താനുറച്ചാണ് ഓസ്ട്രേലിയ ഇറങ്ങുക. ഇന്ത്യന്‍ സമയം രാവിലെ 7.50ന് ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് പരിക്ക് വില്ലനായുണ്ട്. പരിക്കുമൂലം ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും ആദ്യ ടെസ്റ്റിനിറങ്ങില്ല. ഹേസല്‍വുഡിന് പകരം പേസര്‍ ബ്രണ്ടന്‍ ഡോഗെറ്റിനാണ് അവസരമൊരുങ്ങിയത്. ആദ്യ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുക. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ മാർക്ക് വുഡ്, ജോഫ്ര ആർച്ചർ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. ബെന്‍ സ്റ്റോക്സ് നയിക്കുന്ന ടീമില്‍ ഹാരി ബ്രൂക്ക്, ഒലി പോപ്പ് എന്നീ മികച്ച ബാറ്റിങ് നിരയുമുണ്ട്. ഇംഗ്ലണ്ടിന്റെ 12 അംഗ ടീമിൽ അഞ്ച് ഫാസ്റ്റ് ബൗള‍ർമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷുഐബ് ബഷീർ, പേസർ ബ്രൈഡൻ കാർസ് എന്നിവരിൽ ഒരാളായിരിക്കും അന്തിമ ഇലവനില്‍ നിന്ന് പുറത്തിരിക്കുക. എന്നാല്‍ 2015ൽ സ്വന്തം നാട്ടിൽ നടന്ന പരമ്പരയ്ക്ക് ശേഷം ആഷസ് വിജയിക്കാൻ ഇം​ഗ്ലണ്ടിന് സാധിച്ചിട്ടില്ല. 

ഇം​ഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജൊഫ്ര ആർച്ചർ, ​ഗസ് ആറ്റ്കിൻസൺ, ഷുഹൈബ് ബഷീർ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), മാർക് വുഡ്.ഓസ്ട്രേലിയന്‍ ടീം: ഉസ്മാൻ ഖവാജ, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക്, ബ്രെൻഡൻ ഡോഗെറ്റ്, സ്കോട്ട് ബോളണ്ട്, നഥാൻ ലിയോൺ.

Exit mobile version