ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം ടി20 മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമാണിത്. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യിൽ 50 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, തിരുവനന്തപുരത്ത് വിജയവഴിയിൽ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. ഹോം ഗ്രൗണ്ടിൽ സഞ്ജു സാംസൺ ഇറങ്ങുമോ എന്നതാണ് മലയാളി ആരാധകരുടെ പ്രധാന ചോദ്യം. ഇന്ന് നടക്കുന്ന മത്സരത്തിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും സ്റ്റേഡിയത്തിലെ ആരാധകരുടെ ആവേശം. ലോകകപ്പിന് മുമ്പ് സഞ്ജുവിന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസാന അവസരം കൂടിയായിരിക്കും ഇത്. രാത്രി ഏഴിന് കാര്യവട്ടത്ത് കുട്ടിക്രിക്കറ്റിന്റെ ആവേശം ആരംഭിക്കും.
പരിക്കുമൂലം നാലാം മത്സരത്തിൽ ഇല്ലാതിരുന്ന ഇഷാൻ കിഷൻ ടീമിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. കിഷൻ എത്തുമ്പോൾ ഓപ്പണിങ്ങിൽ ആര് പുറത്താകുമെന്നത് നിർണായകമാണ്. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. വിശാഖപട്ടണത്ത് 24 റൺസെടുത്തെങ്കിലും കീപ്പിങ്ങിലെ പിഴവുകൾ സഞ്ജുവിന് തിരിച്ചടിയായി. എങ്കിലും സ്വന്തം തട്ടകത്തിൽ സഞ്ജുവിന് ഒരവസരം കൂടി നൽകാൻ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും അഭിഷേകിന്റെ വെടിക്കെട്ട് ശൈലിയിൽ ടീം മാനേജ്‌മെന്റിന് വലിയ വിശ്വാസമുണ്ട്. അതിനാൽ അഭിഷേക് ഓപ്പണറായി തുടരും. ഹാർദിക്കിന് വിശ്രമം അനുവദിച്ചാൽ അക്സർ പട്ടേൽ ടീമിലെത്തും. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഹാർദിക് നിരാശപ്പെടുത്തിയിരുന്നു. ടീമിന്റെ വിശ്വസ്തനായ ഫിനിഷറായി റിങ്കു സിങ് തുടരും. വിശാഖപട്ടണത്തെ തകർച്ചയ്ക്കിടയിലും 39 റൺസുമായി റിങ്കു പൊരുതിയിരുന്നു. ക്യാപ്റ്റൻ നാലാം നമ്പറിൽ തന്നെ ബാറ്റിങ്ങിനെത്തും.

