Site iconSite icon Janayugom Online

പുനലൂർ വലിയ പാലത്തിൽ ആൽമരതൈകൾ വളരുന്നു

കല്ലടയാറിനു കുറുകെയുള്ള വലിയ പാലത്തിൽ ആൽമരത്തൈകൾ വളരുന്നു. കനത്തിൽ വളർന്നു വരുന്ന തൈകൾ പാലത്തിന് ബലക്ഷയമുണ്ടാക്കുന്നു. പാലത്തിലുടനീളം ഇരുവശത്തേയും ബീമുകൾക്ക് ഇടയിലായി നിരവധി തൈകളാണ് ഇങ്ങനെ വളരുന്നത്. ഇവ നീക്കം ചെയ്തില്ലെങ്കിൽ ബീമുകൾക്കും തൂണുകൾക്കും ബലക്ഷയമുണ്ടാവുകയും പാലത്തെ തകർച്ചയിലേക്കു നയിക്കുകയും ചെയ്യും.
കേരളത്തേയും തമിഴ്നാടിനേയും ബന്ധിപ്പിക്കുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഏറ്റവും പ്രധാന പാലങ്ങളിലൊന്നാണിത്. പാലം നാലുകൊല്ലം മുൻപ് ഒരു കോടിയിലധികം രൂപ മുടക്കി ജാക്കറ്റിങ്ങിലൂടെ ബലപ്പെടുത്തിയതൊഴിച്ചാൽ മറ്റ് അറ്റകുറ്റപ്പണി നടന്നിട്ടില്ല. മരാമത്തു വകുപ്പിന്റെ കാര്യാലയത്തിനു തൊട്ടുമുന്നിലുള്ള ഈ പാലത്തിലെ ആൽമരത്തൈകൾ നീക്കം ചെയ്യുന്നതിന് വകുപ്പിന്റെ ഭാഗത്തുനിന്നും നടപടികളുമുണ്ടാകുന്നില്ല.
പാലത്തോട് ചേർന്നു നിൽക്കുന്ന തൂക്കുപാലത്തിലും ആൽമരത്തൈകൾ വളരുന്നുണ്ട്. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ തൂക്കുപാലത്തിലൂടെയുള്ള വാഹന ഗതാഗതം അവസാനിപ്പിച്ച് 1970-കളിലാണ് തൊട്ടുചേർന്ന് കോൺക്രീറ്റ് പാലം പണിത് ഗതാഗതം ആരംഭിച്ചത്.

Exit mobile version