ഏതു നീചമാം മഹാമാരി വന്നാലും
നെഞ്ചിൽ നിന്നടർന്നു പോവുമോ
ഓണവും ഓണപ്പുലരിയിൽ തുടിക്കും
മലയാള മണ്ണിൻ ഹൃദയരാഗമീണവും!
പൂക്കളിന്നും വിരിഞ്ഞു കാത്തുനിൽക്കുന്നുവാ
കുഞ്ഞിക്കൈകളെയും പൂക്കൂടക്കുളിരിനെയും
മുറ്റങ്ങളിന്നും കുളിച്ചു പുത്തനുടുത്തിരിക്കുന്നു
പൂക്കളം നെഞ്ചിലേറ്റിയൂഞ്ഞാലാടുവാൻ!
കാറൊഴിഞ്ഞൊരാ ആകാശച്ചെരുവിലാ
ഓണവില്ലിൻ സുന്ദര മയൂരനൃത്തം
താഴെ കിളികൾക്കുള്ളിലാനന്ദ, മോണ-
പ്പാട്ടിന്നീരടി വിതറുന്നു പൂംതെന്നലും!
കെട്ടടങ്ങുമേതുമഹാമാരിയുമൊരുനാൾ
പിന്നെയതു വിസ്മൃതിയിലൊടുങ്ങുമ്പോഴും
ഒരു മഴയപ്പൊഴും പെയ്തു നിൽക്കും
മലയാളമണ്ണിൻ ഓണനിലാ തേൻമഴ!