Site icon Janayugom Online

ഓണപ്പൂക്കളം

ആടിയകന്നാടിയെത്തുന്നൊരാവണി

മോടിയിലാറാടും നേരം

കാതങ്ങൾ താണ്ടി കുതിച്ചെത്തി ഒത്തുചേർ-

ന്നോണമിതാണ്ടിലൊന്നല്ലൊ!

മാനവരാമോദമേറ്റു പാടുന്നൊരു

ഭൂതകാലക്കുളിർ നെഞ്ചിൽ.

കാലപ്പകർച്ച തന്നീണപ്പതർച്ച പോയ്

വേല പൂരങ്ങളുണർന്നു.

മാവേലിക്കാലത്തിൻ സ്വപ്നപ്രതീക്ഷയിൽ

മാനവർക്കുള്ളം നിറഞ്ഞു.

ഭേദഭാവങ്ങൾക്കിടമിടാതാദ്യന്തം

ചേതോഹരക്കാഴ്ചയെങ്ങും.

തുമ്പികൾ തുള്ളിക്കളിക്കുന്ന പൂവാടി

തുമ്പപ്പൂ മാടി വിളിപ്പൂ.

പൂവിളി പൂവിളി പൊന്നോണക്കാലമായ്

പൂനുള്ളാൻ കൂട്ടമായോടും.

ഓണക്കളങ്ങളിലാഹ്ലാദപ്പൂനിറ-

ച്ചാനന്ദമാഘോഷപൂരം.

കൊട്ടും കുരവയുമാർപ്പിന്റെ താളത്തിൽ

കുട്ടികൾ പുത്തനുടുപ്പിൽ.

കള്ളമില്ലാ പൊളിയില്ലാ വചനങ്ങൾ

ഉള്ളങ്ങൾ തുള്ളിത്തുളുമ്പി.

കാണങ്ങൾ വിറ്റതിൻ ക്ഷീണം മറന്നുള്ളിൽ

ഓണപ്പാട്ടൊന്നായ് കിലുങ്ങി

കാലം കെടുത്താത്തൊരോർമ്മക്കുരുന്നുകൾ

താലം പിടിച്ചിതാ മുന്നിൽ!

-

Exit mobile version