ഇന്ത്യക്കെതിരെ ടി20 ലോകകപ്പ് മത്സരം കളിക്കാന്‍ പാകിസ്ഥാന്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ ഐസിസി തള്ളി. പ്രശ്നപരിഹാരത്തിനായി ഐസിസിയുടെ രണ്ട് പ്രതിനിധികൾ കഴിഞ്ഞ ഞായറാഴ്ച ലാഹോറിലെത്തി പിസിബിയുമായി ചർച്ച നടത്തിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) മുൻ മേധാവി അമിനുൾ ഇസ്ലാം ബുൾബുളും ചർച്ചകളിൽ പങ്കുചേർന്നു. ഇതിന് ശേഷമാണ് ഐസിസി തീരുമാനമറിയിച്ചത്. മത്സരം ബഹിഷ്കരിച്ചാൽ നേരിടേണ്ടി വരുന്ന കടുത്ത നടപടികളെക്കുറിച്ച് ഐസിസി പാകിസ്ഥാനെ ധരിപ്പിച്ചു. ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര സാധ്യമാകില്ലെന്നു ഐസിസി കൃത്യമായി തന്നെ പാകിസ്ഥാനെ ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതും ഇതിനെത്തുടർന്ന് ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പുറത്തുപോകേണ്ടി വന്നതുമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ബിസിബിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ സർക്കാർ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാട് എടുത്തത്.
പിസിബിയിലെ ഒരു വിഭാഗം കളി നടക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ചെയർമാൻ മൊഹ്‌സിൻ നഖ്‌വി നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിയാലോചന നടത്തുമെന്ന് നഖ്‌വി അറിയിച്ചു. നിലവിൽ ഐസിസി വരുമാനത്തിൽ നാലാം സ്ഥാനത്താണ് പാകിസ്ഥാൻ. പ്രതിവർഷം 34.51 ദശലക്ഷം യുഎസ് ഡോളർ പാകിസ്ഥാന് ലഭിക്കുന്നുണ്ട്. ബിസിസിഐ, ഇസിബി, ക്രിക്കറ്റ് ഓസ്ട്രേലിയ എന്നിവരാണ് പാകിസ്ഥാന് മുന്നിലുള്ളത്. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം.
പ്രധാന നിബന്ധനകൾ
>ഐസിസിയുടെ മൊത്തം വരുമാനത്തിൽ നിന്ന് നിലവിൽ ലഭിക്കുന്ന 5.75 % വിഹിതം വർധിപ്പിക്കണം
>ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനഃസ്ഥാപിക്കണം
>വേദി മാറ്റാത്തതിനാൽ ലോകകപ്പിൽ നിന്ന് പുറത്തുപോയ ബംഗ്ലാദേശിന് അർഹമായ നഷ്ടപരിഹാരവും വരാനിരിക്കുന്ന വലിയ ഐസിസി ടൂർണമെന്റുകളുടെ നടത്തിപ്പ് അവകാശവും നൽകണം
>മത്സരത്തിനിടെ ഇന്ത്യ‑പാക് താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യാൻ തയ്യാറാകണം.

