Site icon Janayugom Online

പുനലൂരിലെ പട്ടയമേള ജനകീയ ഉത്സവമാക്കും: ഇടതുമുന്നണി

പുനലൂർ പേപ്പർമിൽ നിവാസികൾക്ക് പട്ടയം നൽകുന്ന ചടങ്ങ് ജനകീയ ഉത്സവമാക്കി മാറ്റാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം തീരുമാനിച്ചു. എൽഡിഎഫ് കൺവീനർ എസ് ജയമോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പി എസ് സുപാൽ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരമല, ചാലക്കോട്, നെടുങ്കയം, പേപ്പർമിൽ, മുസാവരി പ്രദേശത്തെ കൈവശക്കാരായ 792 പേർക്കും കുളത്തൂപ്പുഴ, ഏരൂർ, ഇടമുളക്കൽ, പഞ്ചായത്തുകളിലെ 200 പേർക്കും മുഖ്യമന്ത്രി പിണറായി വിജയൻ 18ന് വൈകിട്ട് നാലുമണിക്ക് പട്ടയം നൽകും. പേപ്പർമിൽ പ്രദേശത്ത് നൂറ് വർഷത്തിലധികമായി കൈവശക്കാരായി താമസിക്കുന്നവരുടെ കൈവശമുള്ള മുഴുവൻ ഭൂമിയും പട്ടയം നൽകുകയാണ്. ഇത്രയും അധികം പേർക്ക് പട്ടയം നൽകുന്നത് ചരിത്രത്തിൽ ആദ്യമാണ്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷമായിട്ടാണ് പുനലൂരിൽ പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്നും നേതാക്കൾ അറിയിച്ചു.
ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡിലും വികസന സഭ ചേരും. 16ന് മുനിസിപ്പാലിറ്റിയിലെ 35 വാർഡുകളിൽ നിന്നും വിളംബരജാഥ പുനലൂർ തൂക്കു പാലത്തിൽ എത്തിച്ചേരും. അതിനുശേഷം തൂക്കുപാലത്തിൽ വികസന ദീപം തെളിയിക്കും. 17ന് മുനിസിപ്പാലിറ്റിയിലെ എല്ലാ വീടുകളിലും ദീപം തെളിയും. പരിപാടിയിൽ അയ്യായിരം പേർ പങ്കെടുക്കുമെന്ന് പി എസ് സുപാൽ എംഎല്‍എയും എൽഡിഎഫ് കൺവീനർ എസ് ജയമോഹനും അറിയിച്ചു.

Exit mobile version