Site iconSite icon Janayugom Online

ബാസ്കറ്റ്ബോളില്‍ തനിയാവര്‍ത്തനം

സീനിയർ ബോയ്സ് വിഭാഗം ബാസ്കറ്റ്ബോളിൽ തനിയാവർത്തനം. തൃശൂരിനെ പരാജയപ്പെടുത്തി ഇത്തവണയും കോട്ടയം കപ്പുയര്‍ത്തി. കഴിഞ്ഞ തവണയും സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കോട്ടയവും തൃശൂരും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. അന്നും തൃശൂരിനെ പരാജയപ്പെടുത്തി കോട്ടയമാണ് വിജയം നേടിയത്. വയനാടിനോട് ക്വാര്‍ട്ടറിലും കോഴിക്കോടിനോട് സെമിയിലും പോരാടി വിജയിച്ചാണ് കോട്ടയം ഫെെനലിലേക്ക് കടന്നത്. 76–62 ആണ് ഫെെനല്‍ സ്കോര്‍. ഫെെനലിലെ ആദ്യ രണ്ട് പാദങ്ങളിലും 18–14, 26–19 സ്കോറുകളില്‍ കോട്ടയം മുന്നിട്ടുനിന്നെങ്കിലും മൂന്നാം പാദത്തില്‍ 13–16 സ്കോറില്‍ തൃശൂര്‍ മുന്നിലെത്തിയിരുന്നു. അവസാന നിമിഷത്തെ കടുത്ത പോരാട്ടത്തിലാണ് സ്വര്‍ണക്കപ്പ് കോട്ടയം ബാസ്കറ്റിലാക്കിയത്. 19–13 ആണ് ഫെെനലിലെ അവസാന ക്വാട്ടറിലെ സ്കോര്‍. 

മിലൻ ബിജു, ആല്‍ബിൻ ആര്‍, ഗൗതം പി എം, മിലൻ ജോസ്, ആല്‍ബര്‍ട്ട്, ഹാഫിസ് റഹുമാൻ, ജാസീം, ബോഹൻ, ജേക്ക് ജോണ്‍, ഹരി, ജെറിൻ ജോഷി, അഭിജിത്ത് ആര്‍ എസ് എന്നീ വിദ്യാര്‍ത്ഥികളാണ് കോട്ടയത്തിനു വേണ്ടി കളത്തിലിറങ്ങിയത്. കോട്ടയം ജില്ലയുടെ മിലൻ ജോസാണ് സീനിയര്‍ ബോയ്സ് ബാസ്കറ്റ്ബോളിലെ ബെസ്റ്റ് പ്ലെയര്‍. കഴിഞ്ഞ 34 വര്‍ഷമായി ബാസ്കറ്റ്ബോള്‍ മേഖലയില്‍ പരിശീലകനായി പ്രവര്‍ത്തിക്കുന്ന ബിജു ഡി തേമാന്റെ ശിഷ്യരാണിവര്‍. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹത്തിന്റെ പരിശീലനത്തിലാണ് കോട്ടയത്തെ വിദ്യാര്‍ത്ഥികള്‍ ബാസ്കറ്റ്ബോളില്‍ സ്വര്‍ണം നേടിയത്. വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളില്‍ വിജയിച്ച സംസ്ഥാന ടീമുകളുടെ പരിശീലകൻ കൂടെയാണ് ബിജു ഡി തേമാൻ. കഴിഞ്ഞ 13 വര്‍ഷമായി കോട്ടയം ബാസ്കറ്റ്ബോള്‍ അസോസിയേഷൻ സെക്രട്ടറിയും കേരള ബാസ്ക്കറ്റ് ബോള്‍ അസോസിയേഷൻ അസോസിയേറ്റ് സെക്രട്ടറിയുമാണ് അദ്ദേഹം. 

Exit mobile version