ഐസിസി ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള എട്ട് പേരടങ്ങുന്ന ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ ഇടംപിടിച്ചു. പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ താരം കൂടിയാണ് സഞ്ജു. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു, ലഭിച്ച അവസരങ്ങൾ മുതലാക്കി നടത്തിയ തകർപ്പൻ തിരിച്ചുവരവാണ് ഐസിസിയുടെ ഈ അംഗീകാരത്തിന് പിന്നിൽ.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ്, പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി, ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം, ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, ബാറ്റര്‍ ടിം സീഫെര്‍ട്ട്, അമേരിക്കന്‍ ബൗളര്‍ വാന്‍ ഷാല്‍ക്‌വിക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.
തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ പുരസ്‌കാരം നേടിയാണ് സഞ്ജു കരുത്ത് തെളിയിച്ചത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ നിന്ന് 89 റൺസ് നേടി. ക്വാർട്ടർ ഫൈനലിൽ വെസ്റ്റിൻഡീസിനെതിരെ 50 പന്തിൽ പുറത്താകാതെ 97 റൺസ്. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 232 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ശരാശരി 77.33ഉം സ്ട്രൈക്ക് റേറ്റ് 201.73ഉം ആണ്.

