Site icon Janayugom Online

മൻസിയയുടെ ജീവിതം പകർന്നാടി എ ഗ്രേഡ് തിളക്കവുമായി കൗമുദി

ക്ഷേത്രകലകൾ അഭ്യസിച്ചതിന് പൗരോഹിത്യത്തിന്റെ വിലക്ക് നേരിടേണ്ടി വന്ന നർത്തകി മൻസിയയുടെ ജീവിതാനുഭവം അതിഗംഭീരമായി വേദിയിൽ പകർന്നാടി കൗമുദി കളരിക്കണ്ടി. ഭൂരിപക്ഷ‑ന്യൂനപക്ഷ വർഗീയതക്കെതിരെ ഒരേ സ്വരത്തിൽ ശബ്ദിച്ചുകൊണ്ട് അസാധാരണ പ്രകടനത്തിലൂടെ ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട് മത്സരത്തിൽ കൗമുദി എ ഗ്രേഡും സ്വന്തമാക്കി. തുടർച്ചയായി മൂന്നാം വർഷമാണ് സംസ്ഥാന തലത്തിൽ കൗമുദിയുടെ നേട്ടം. 

‘പിന്നെയാരാണ്ടാ. ഈ പെണ്ണിനെ സ്റ്റേജിമ്മലേക്ക് വിളിച്ച് കേറ്റ്യേത്.. പറ സൈത്താനേ നിന്നെയാരാ വിളിച്ച് കേറ്റ്യേത്.. സമ്മാനം വാങ്ങാൻ സ്റ്റേജിലേക്ക് കയറിയ പെണ്ണിനോടുള്ള പൗരോഹിത്യത്തിന്റെ അലർച്ച. ഇറങ്ങിപ്പോകാൻ തുനിയുന്ന പെൺകുട്ടിയെ തടഞ്ഞ് ഇത് കേരളമാണെന്ന മൻസിയയുടെ ഓർമ്മപ്പെടുത്തൽ. വേദിയിൽ നിന്ന് ഇറങ്ങിപ്പോയാൽ നരച്ച താടിയും മുടിയും അതിലേറെ നരച്ച മനസുമുള്ളവർക്ക് ഹുങ്ക് കൂടും. കാലുറപ്പിച്ചുകൊണ്ട് ഇവിടെ തന്നെ നിൽക്കണം. കാരണം ഇത് കേരളമാണ്.. ഈ അലർച്ചയും കണ്ണുരുട്ടലുമൊക്കെ ഞാനും കുറേ കണ്ടിട്ടുണ്ട് എന്ന പ്രഖ്യാപനത്തോടെ മൻസിയ തന്റെ ജീവിതം പറയുകയാണ്. മൻസിയ കടന്നുവന്ന ദുരിതപൂർണമായ വഴികളിലൂടെ കൗമുദി സഞ്ചരിക്കുന്നു. പ്രതിസന്ധികളിൽ തളരാതെ കലയുടെ വഴിയിലൂടെയുള്ള അവളുടെ യാത്ര.
ഈ സമയം പിന്തുണയുമായെത്തുന്ന ഹിന്ദു സംഘടനകളുടെ തനിനിറം പിന്നീട് വെളിപ്പെടുന്നു. 

കൂടൽ മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവത്തിൽ അഹിന്ദുവായതിനാൽ മൻസിയയ്ക്ക് ഇവർ വിലക്ക് ഏർപ്പെടുത്തുന്നു. ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ ശ്രമിക്കുന്ന മതസംഘടനകൾക്കെല്ലാം ഒരേ ശബ്ദമാണെന്ന് മൻസിയയിലൂടെ കൗമുദി ഓർമ്മപ്പെടുത്തുന്നു. മേപ്പയ്യൂർ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് കൗമുദി കളരിക്കണ്ടി. മൂന്നാം ക്ലാസ് മുതൽ മോണോ ആക്ട് പഠിച്ചുവരുന്ന കൗമുദിയുടെ ഗുരു ഇരിങ്ങത്ത് യുപി സ്കൂളിലെ ചിത്രകലാ അധ്യാപകനായ സത്യൻ മുദ്രയാണ്. സ്കൂൾ തലങ്ങളിൽ നൃത്തം, നാടകം മത്സരങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. പത്താംക്ലാസിന് ശേഷം മോണോ ആക്ടിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 

Eng­lish Summary;school kalol­savam 2023
You may also like this video

Exit mobile version