Site iconSite icon Janayugom Online

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് മുംബൈയില്‍ തുടക്കം; പരമ്പര നേടാന്‍ ഇന്ത്യ

നിര്‍ണായകമായ ഇന്ത്യ‑ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് മുംബൈയില്‍ തുടക്കം. മുന്‍നിര താരങ്ങളുടെ മോശം പ്രകടനം ഇന്ത്യന്‍ ടീമിന് ആശങ്കയായിരിക്കെ കിവീസ് കഴിഞ്ഞ മത്സരം സമനിലയില്‍ പിടിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. 

ആദ്യ മത്സരം സമനിലയായതിനാല്‍ മുംബൈയില്‍ ജയിക്കുന്ന ടീമിനെ പരമ്പരനേട്ടമാണ് കാത്തിരിക്കുന്നത്. 2013ന് ശേഷം ഇന്ത്യയില്‍ ഒരു വിദേശടീമിനും ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ഈ ചരിത്രം തിരുത്താന്‍ ന്യൂസീലന്‍ഡിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുന്നത്.ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോലി മടങ്ങിയെത്തുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. എന്നാല്‍ ആര് വഴിമാറുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ മോശം ഫോമാണ് ടീമിന്റെ തലവേദന. രണ്ട് പേരും മികച്ച ടെസ്റ്റ് റെക്കോഡുകളുള്ള താരങ്ങളാണെങ്കിലും സമീപകാല പ്രകടനം വളരെ മോശമാണ്. ഒരിക്കല്‍കൂടി ഇവരില്‍ വിശ്വാസമര്‍പ്പിക്കാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും കോലിയും തയാറായാല്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതെ പോയ മായങ്ക് അഗര്‍വാളായിരിക്കും കോലിക്കുവേണ്ടി വഴിമാറുക.ശ്രേയസ് അയ്യരുടെ അരങ്ങേറ്റ മത്സരത്തിലെ മികച്ച പ്രകടനത്തോടെ മധ്യനിരയിലെ തലവേദനക്ക് അല്പം ആശ്വാസമായിരിക്കുകയാണ്. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ സെഞ്ച്വറി നേടിയ ശ്രേയസ് രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറിയും നേടി. 

വാങ്കഡെയിലെ പിച്ച് പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ അക്ഷര്‍ പട്ടേല്‍ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നേടി തിളങ്ങിയിരുന്നു. രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവരും കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തവരാണ്. പേസ് നിരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇഷാന്ത് ശര്‍മക്ക് പകരം മുഹമ്മദ് സിറാജ് വരികയും മൂന്ന് സ്പിന്നര്‍മാരെ നിലനിര്‍ത്തുകയും ചെയ്യാനാണ് സാധ്യത.
eng­lish summary;Second Test begins in Mum­bai today
you may also like this video;

Exit mobile version