Site iconSite icon Janayugom Online

സണ്‍റൈസേഴ്സിന്റെ സഹപരിശീലകസ്ഥാനം രാജിവച്ച് സൈമണ്‍ കാറ്റിച്ച്

ഐപിഎല്ലില്‍ മെഗാതാരലേലത്തിന് പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സഹപരിശീലകന്‍ സൈമണ്‍ കാറ്റിച്ച് രാജിവച്ചു. ഐപിഎൽ താരലേലത്തിൽ വാങ്ങേണ്ട താരങ്ങളെക്കുറിച്ച് നൽകിയ നിർദേശം ടീം ഉടമകൾ പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് കാറ്റിച്ചിന്റെ രാജിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഹൈദരാബാദ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡേവിഡ് വാര്‍ണറെ ഹൈദരാബാദിലേക്ക് തിരികെ എത്തിക്കണം എന്ന നിര്‍ദേശം ടീം ഉടമകള്‍ അവഗണിച്ചതും കാറ്റിച്ചിന്റെ രാജിക്ക് പിന്നിലുണ്ടെന്നാണ് സൂചന. 2022ലെ ഐപിഎല്‍ സീസണില്‍ ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡിയാണ് ഹൈദരാബാദിന്റെ പരിശീലകന്‍. ടോം മൂഡിയാണ് സൈ­മണ്‍ കാറ്റിച്ചിനെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഐപിഎല്‍ താരലേലത്തില്‍ സ്വീകരിച്ച നടപടികളിലെ അതൃപ്തിയെ തുടര്‍ന്ന് കാറ്റിച്ച്‌ ക്ലബ്ബ് വിടുന്നു.

ടീം ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്കു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിൽനിന്ന് പടിയിറങ്ങുന്ന മറ്റൊരു ഓസ്ട്രേലിയക്കാരനാണ് കാറ്റിച്ച്. ട്രെവർ ബെയ്‌ലിസ്, ബ്രാഡ് ഹാഡിൻ എന്നിവർക്കു പിന്നാലെയാണ് കാറ്റിച്ചും ടീം വിട്ടത്. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായിരുന്നു ഹൈദരാബാദ്. ഇതിനെ തുടർന്ന് ടീമിൽ അടിമുടി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ന്യൂസിലൻഡ് താരം കെയ്ൻ വില്യംസനെ സ്ഥിരം നായകനായി നിയോഗിച്ചതായിരുന്നു അതിൽ പ്രധാനം. വില്യംസനു പുറമെ അബ്ദുൽ സമദ്, ഉമ്രാൻ മാലിക്ക് തുടങ്ങിയവരെ നിലനിർത്തിയാണ് ഹൈദരാബാദ് താരലേലത്തിന് തയാറെടുത്തത്.

Eng­lish Summary:Simon Katich resigns as Sun­ris­ers’ assis­tant coach
You may also like this video

Exit mobile version