Site icon Janayugom Online

വൈറ്റ്‌വാഷ് ; ദക്ഷിണാഫ്രിക്കയ്ക്ക് നാല് റണ്‍സിന്റെ വിജയം

ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. ആവേശകരമായ അവസാന മത്സരത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫ്രിക്കന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 49.5 ഓവറില്‍ 287 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 283 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു. അര്‍ധ സെ­ഞ്ചുറി നേടിയ ശിഖര്‍ ധവാന്റെയും (61) വിരാട് കോലിയുടെയും ഇന്നിങ്സിനും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. ദീപക് ചാഹര്‍ 54, സൂര്യകുമാര്‍ യാദവ് 39, ശ്രേയസ് അയ്യര്‍ 26 എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയും റാസി വാന്‍ ഡെര്‍ ഡസ്സന്‍ നേടിയ അര്‍ധ സെഞ്ചുറിയും മധ്യനിരയില്‍ പൊരുതി നിന്ന ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റിങ്ങാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്‌ണ മൂന്നും ജസ്‌പ്രീത് ബുംറയും, ദീപക് ചാഹറും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ ടീം ഇന്ത്യ വിറപ്പിച്ചു. മൂന്നാം ഓവറിലെ ആ­ദ്യ പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചാഹറിന്റെ പന്തില്‍ ജനെമന്‍ മലാന്‍ (1) പുറത്തായി. അധികം വൈകാതെ തെംബ ബവൂമയും പവലിയനില്‍ മടങ്ങിയെത്തി.

എയ്ഡന്‍ മാര്‍ക്രമിന് 15 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നാലെ ക്രീസില്‍ ഒന്നിച്ച ഡിക്കോക്ക് — ഡസന്‍ സഖ്യം നാലാം വിക്കറ്റില്‍ 144 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രോട്ടീസിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 36-ാം ഓവറില്‍ ഡിക്കോക്കിനെ ബുംറ മടക്കി. തൊട്ടടുത്ത ഓവറില്‍ ഡസനെ മടക്കി യുസ്‌വേന്ദ്ര ചാഹല്‍ പ്രോട്ടീസിനെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് 39 റണ്‍സെടുത്ത ഡേവിഡ് മില്ലറും 20 റണ്‍സെടുത്ത ഡ്വെയ്ന്‍ പ്രിട്ടോറിയസും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്.
eng­lish sum­ma­ry; South Africa won by four runs
you may also like this video;

Exit mobile version