Site iconSite icon Janayugom Online

കുട്ടനാടിന്റെ ആവാസ വ്യവസ്ഥ തകിടം മറിയുന്നു

തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതങ്ങൾ കുട്ടനാടിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. വെള്ളം ആഗിരണം ചെയ്യുന്നതിനുള്ള സവിശേഷത നഷ്ടപ്പെട്ടതോടെ മിക്ക പ്രദേശങ്ങളും ചതുപ്പ് നിലത്തിന് സമാനമായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ നെല്ലറകൂടിയായ ഇവിടം തികഞ്ഞൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. കാർഷിക- വിനോദസഞ്ചാര മേഖലയുമായി ഇഴുകിചേർന്ന് കിടക്കുന്ന ഈ ഭൂപ്രദേശത്തിന് ഇനിയൊരു ചെറിയവെള്ളക്കെട്ട് പോലും താങ്ങാനാകില്ലെന്നാണ് പരിസ്ഥിതി ഗവേഷകർ പറയുന്നത്. 

അപ്രതീക്ഷിത ന്യുനമർദ്ദങ്ങൾ വെള്ളപ്പൊക്ക കെടുതിക്ക് ആക്കം കൂട്ടുന്നത് കുട്ടനാട് ജനതയെ ഭീതിയിലാക്കുന്നു. വെള്ളപ്പൊക്ക കെടുതികൾക്ക് ശേഷം കുട്ടനാട്- അപ്പർകുട്ടനാട് മേഖലയിലെ വീടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. നിന്ന നിൽപ്പിൽ വീടുകൾ തകർന്ന് വീഴുന്ന സംഭവങ്ങൾ തുടരുകയാണ്. ബലക്ഷയം സംഭവിച്ച് ഇതുവരെ അഞ്ചോളം വീടുകൾ തകർന്നു വീണു. കുറച്ച് വീടുകൾക്ക് ചരിവും വിള്ളലും കണ്ടെത്തിയിട്ടുണ്ട്. വാസയോഗ്യമല്ലാത്ത വീടുകൾ കാരണം നിരവധി പേരാണ് ഇപ്പോഴും ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുന്നത്. കുട്ടനാടിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു. കൈയേറ്റങ്ങളും പാടശേഖരങ്ങൾ നികത്തുന്നതും കുട്ടനാടിന് കനത്ത ആഘാതമാണ് നൽകുന്നത്. 

ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയാതെ കുട്ടനാട് ഒരു തുരുത്തായി മാറാൻ ഇനി അധികകാലം വേണ്ടിവരില്ലെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമഘട്ടം പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചപ്പോൾ കുട്ടനാടിനായി അത്തരം പഠനങ്ങളുണ്ടായില്ല. ഇവിടെ ഏതുതരം നിർമ്മാണങ്ങളാണ് യോജ്യം, ഏതുതരം നിർമ്മാണ സാങ്കേതികവിദ്യ വേണം, ഓരോ പ്രദേശത്തും എത്രത്തോളം കെട്ടിടങ്ങൾ നിർമ്മിക്കാം തുടങ്ങിയ പഠനങ്ങൾ അനിവാര്യമാണ്.
eng­lish summary;spcial sto­ry about the Flood in kuttand
you may also like this video;

Exit mobile version