അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു. വെള്ളിയാഴ്ച കാലിക്കറ്റ് സർവകലാശാല സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് എസ്എഫ്ഐ‑യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. എസ്എഫ്ഐ അനധികൃത ബാലറ്റ് പേപ്പർ കൗണ്ടിങ് സെന്ററിൽ കൊണ്ടുവന്നതായി യുഡിഎസ്എഫ് ആരോപിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നും യുഡിഎസ്എഫ് പറയുന്നു. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എസ്എഫ്ഐ ലീഡ് നേടിയതോടെയാണ് യുഡിഎസ്എഫ് വോട്ടെണ്ണൽ തടസപ്പെടുത്തിയതെന്ന് എസ്എഫ്ഐയും ആരോപിച്ചു. സംഘർഷത്തിനിടെ വോട്ടെണ്ണൽ നടക്കുന്ന ഇഎംഎസ് സെമിനാർ കോപ്ലക്സിന്റെ വാതിലടക്കം തകർന്നിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് സർവകലാശാലാ കാമ്പസ് അടച്ചത്.
വിദ്യാർത്ഥി സംഘർഷം: കാലിക്കറ്റ് സർവകലാശാല കാമ്പസ് അടച്ചു

