Site icon Janayugom Online

സുനില്‍ കനഗോലു റിപ്പോര്‍ട്ട്; സംസ്ഥാനകോണ്‍ഗ്രസും, സിറ്റിംങ് എംപിമാരും ത്രിശങ്കുവില്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിച്ച ജാഥ തണുത്തുറഞ്ഞ സമരാഗ്നിയായി മാറിയതിനു പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനുഗോലു നല്‍കിയ റിപ്പോര്‍ട്ടും സംസ്ഥാന കോണ്‍ഗ്രസിന് ഏറെ ബുദ്ധിമുട്ടാകുന്നു.

സുരക്ഷിതമെന്നു കരുതിയ പല സീറ്റുകളും കൈവിടുന്ന സ്ഥിതിയിലാണെന്ന്‌ മണ്ഡലങ്ങൾ പഠിച്ച കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. സീറ്റ്‌ ഉറപ്പിച്ചിരുന്ന സിറ്റിങ്‌ എംപിമാർ ഇതോടെ ത്രിശങ്കുവിലായി. ഹരീഷ്‌ ചൗധരി ചെയർമാനായ സ്‌ക്രീനിങ്‌ കമ്മിറ്റി മുമ്പാകെ സംസ്ഥാന നേതാക്കൾ പട്ടിക വച്ചെങ്കിലും പല മണ്ഡലങ്ങളിലും ഒറ്റപ്പേരിൽ എത്താനായില്ല. ആലപ്പുഴ ഒഴിച്ചിട്ട് രാഹുൽ ഗാന്ധിയെയും കെ സുധാകരനെയും ഉൾപ്പെടുത്തി 15 സിറ്റിങ് എംപിമാരെ വച്ച്‌ പട്ടിക കൊടുക്കാനും ഹൈക്കമാൻഡ് നിർദേശപ്രകാരം മാറ്റം വരുത്താനുമാണ്‌ സ്‌ക്രീനിങ്‌ കമ്മിറ്റിയുടെ തീരുമാനം.

പത്തനംതിട്ട, മാവേലിക്കര, തൃശൂർ, ആലത്തൂര്‍, പാലക്കാട് , ആറ്റിങ്ങല്‍, കാസര്‍ഗോഡ് അടക്കമുള്ള മണ്ഡ എംപിമാർ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണെന്ന്‌ കനഗോലു ടീമിന്റെ റിപ്പോർട്ടിൽ പറയുന്നു. . ആന്റോ ആന്റണി 2009ലെ 51 ശതമാനം വോട്ടിൽനിന്ന്‌ 2019ൽ 37 ശതമാനത്തിലെത്തി. നിയമസഭാ മണ്ഡലങ്ങളെല്ലാം എൽഡിഎഫിനാണ്‌. കോൺഗ്രസ്‌ പ്രവർത്തകർതന്നെ എംപിക്കെതിരാണ്‌. സ്ഥാനാർഥിയെ മാറ്റണമെന്ന്‌ പ്രമുഖ ക്രിസ്‌ത്യൻ സഭ ആവശ്യപ്പെട്ടു. മാവേലിക്കരയെ കൊടിക്കുന്നിൽ സുരേഷ്‌ മടുത്ത്‌ ഇട്ടെറിയുന്ന സ്ഥിതിയാണ്‌. 10–-ാമത്‌ തവണ തനിക്ക്‌ സീറ്റ്‌ വേണ്ടെന്നും വി പി സജീന്ദ്രന്‌ നൽകണമെന്നുമാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. ജനപിന്തുണ ഇടിഞ്ഞെന്നാണ്‌ തൃശൂരിൽ ടി എൻ പ്രതാപനെക്കുറിച്ചുള്ള വിലയിരുത്തൽ.

വയനാട്ടിൽ രാഹുലുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാകും കെ സി വേണുഗോപാലിനുവേണ്ടി ആലപ്പുഴയുടെ തീരുമാനം. താൻ മാറിയാൽ കണ്ണൂരിൽ കെ ജയന്ത്‌ മതിയെന്നാണ്‌ കെ സുധാകരന്റെ നിർബന്ധം. എന്നാല്‍ പാര്‍ട്ടി അണികളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത് . താഴെത്തട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങണമെന്ന് സുനില്‍ കനുഗോലു കെപിസിസിക്ക് നിര്‍ദേശം നല്‍കി. സ്‌ക്രീനിങ് കമ്മിറ്റിക്ക് പിന്നാലെയാണ് കനുഗോലു എത്തിയത്. കെ സുധാകരന്‍, വി ഡി സതീശന്‍, എം എം ഹസ്സന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് പ്രതികൂലമായിരിക്കുകയാണ്. 

തിരുവന്തപുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജനകീയത കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല അലട്ടുന്നത് . അതുപോലെ കോണ്‍ഗ്രസിന്റെ സമരാഗ്നി വേദിയില്‍ ദേശീയഗാനം തെറ്റായി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ ഡിസിസി പ്രസിഡന്റ് പാലോട് രവി പാടിയ വിഷയത്തില്‍ നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചത്. നേതാക്കളുടെ ജാഗ്രതകുറവിന് നല്‍കേണ്ടി വരുന്നത് കനത്ത വിലയാണ്. 

എന്റെ തല എന്റെ ഫിഗര്‍ കാലമൊക്കെ കാറ്റില്‍ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാന്‍ കഴിയില്ല. അല്ലാത്തവര്‍ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂര്‍ പ്രതികരിച്ചു. സമരാഗ്നി വേദിയില്‍ പാലോട് രവി ദേശീയഗാനം തെറ്റായി പാടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Eng­lish Summary:
Sunil Kanagolu reports; State Con­gress and sit­ting MPs in Trishangu

You may also like this video:

Exit mobile version