Site iconSite icon Janayugom Online

ടി20 ലോകകപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ എട്ടിലേക്ക് സിംബാബ്‌വെ

ടി20 ലോകകപ്പിൽ വമ്പന്മാരെ ഞെട്ടിക്കുന്നത് തുടർന്ന് സിംബാബ്‌വെ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ആതിഥേയരായ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്ത് സിംബാബ്‌വെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ എട്ടിൽ പ്രവേശിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തി. പതും നിസങ്ക 41 പന്തിൽ 62 റൺസ് നേടി ലങ്കൻ ഇന്നിങ്സിന്റെ നെടുംതൂണായി. പവൻ രത്‌നായകെ: 25 പന്തിൽ 44 റൺസുമായി മികച്ച പിന്തുണ നൽകി.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെ 19.3 ഓവറിൽ വിജയം കണ്ടു. ബ്രയാൻ ബെന്നറ്റ് 48 പന്തിൽ പുറത്താവാതെ 63 റൺസ് നേടി ടോപ് സ്കോററായി. എട്ട് ഫോറുകളടങ്ങുന്നതായിരുന്നു ബെന്നറ്റിന്റെ ഇന്നിങ്സ്. 26 പന്തിൽ 45 റൺസ് (4 സിക്സ്, 2 ഫോർ) നേടി സിക്കന്ദർ റാസ മത്സരത്തിന്റെ ഗതി മാറ്റി. നേരത്തെ ബൗളിങ്ങിൽ ഒരു വിക്കറ്റും റാസ നേടിയിരുന്നു. 18 ഓവർ കഴിയുമ്പോൾ 166/2 എന്ന ശക്തമായ നിലയിലായിരുന്നു സിംബാബ്‌വെ. എന്നാൽ 19-ാം ഓവറിൽ ദുഷൻ ഹേമന്ത രണ്ട് വിക്കറ്റുകൾ വീഴ്ത്തി സിംബാബ്‌വെയെ സമ്മർദത്തിലാക്കി. 

അവസാന ഓവറിൽ ജയിക്കാൻ എട്ട് റൺസ് വേണമെന്നിരിക്കെ, മഹീഷ് ദീക്ഷണയുടെ ആദ്യ പന്തിൽ തന്നെ ടോണി മുന്യോഗ സിക്സർ പറത്തി. മൂന്നാം പന്തിൽ ബൗണ്ടറി നേടി ബെന്നറ്റ് സിംബാബ്‌വെയുടെ ചരിത്ര വിജയം പൂർത്തിയാക്കി. ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ എട്ടില്‍ എത്തുന്ന സിംബാബ്‌വെയുടെ അടുത്ത എതിരാളികൾ വെസ്റ്റിൻഡീസാണ്.

Exit mobile version