Site icon Janayugom Online

ടി20 ലോകകപ്പ് ഫൈനല്‍ ഇന്ന്; കപ്പ് റാഞ്ചാന്‍ കിവികളും കംഗാരുക്കളും

ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ നോക്കികാണുന്ന ടി20 ലോകകപ്പിന്റെ ഫൈ­നല്‍ ഇന്ന് നടക്കും. രാത്രി 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡും ഓ­സ്ട്രേലിയയും ഏറ്റുമുട്ടും. ഇ­ത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ ഏറ്റു­മുട്ടുമ്പോള്‍ വാശിയേറിയ പോരാട്ടം തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കാം. അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓ­സ്ട്രേലിയ കുട്ടിക്രിക്കറ്റിൽ ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്. അതേസമയം ഐസിസി ടൂർണമെന്റുകളില്‍ തുടരെ മൂന്നാം ഫൈനലിനാണ് കിവീസ് കച്ചമുറുക്കുന്നത്. സൂപ്പർ 12ൽ രണ്ടാമന്മാരായാണ് രണ്ട് പേരും സെമിയിലെത്തിയത്. സെമിയില്‍ ഓസീസ് പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ കിവീസ് ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നാട്ടിലേക്ക് മടക്കിയയച്ചു. ഇരു ടീമും ഇതുവരെ സ്വന്തമാക്കാത്ത കിരീടമാകുമ്പോള്‍ ഇരുകൂട്ടര്‍ക്കും വാശികൂടും. 

രണ്ട് ടീമിലും മികച്ച താരനിരയുണ്ട്. ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ തുറുപ്പ്ചീട്ട്. നായകന്‍ ആരോണ്‍ ഫിഞ്ചും മാകസ്‌വെല്ലും മിച്ചല്‍ മാര്‍ഷുമെല്ലാം ഫോമില്‍. സെമിയിലെ ഹീറോ മാത്യൂ വെയ്ഡ് ഒന്നുകൂടി കത്തിക്കയറിയാല്‍ കംഗാരുക്കള്‍ക്ക് കിരീടം നേടാം. സാമ്പയും ഹെയ്‌സല്‍വുഡും കമിന്‍സും സ്റ്റാര്‍ക്കും ചേരുന്ന ബൗളിങ് നിരയും സജ്ജമാണ്. മറുവശത്ത് പലതവണയായി നിര്‍ഭാഗ്യം കൊണ്ട് മാത്രം ഐസിസി കിരീടങ്ങള്‍ നഷ്ടമായ ന്യൂസിലന്‍ഡ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 2015ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച ഓസീസിനോട് പ്രതികാരം വീട്ടാനുള്ള അവസരമാണ് ന്യൂസിലന്‍ഡിന് മുന്നിലുള്ളത്. ബാറ്റ്‌സ്മാന്‍മാരുടെ ഫോം ന്യൂസിലന്‍ഡിന് തലവേദനയാണെങ്കിലും അച്ചടക്കമുള്ള ബൗളിങ് ആത്മവിശ്വാസം നല്‍കുന്നു. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവരെല്ലാം മികച്ച പ്രകടനം നടത്തുന്നവരാണ്.

ENGLISH SUMMARY:t20 world­cup final
You may also like this video

Exit mobile version