ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി പൊലീസ്. സെൻട്രൽ ജയിലിലെ പുതിയ ബ്ലോക്കിലെ തടവുകാരൻ വയനാട് കേണിച്ചിറ കേളംഗലം മാഞ്ചിറയിൽ ജിൽസൻ ദേവസ്യ (43) ആണ് തിങ്കളാഴ്ച രാത്രി കഴുത്തറുത്ത് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച ബ്ലേഡ് പോലീസ് കണ്ടെടുത്തിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതില്‍ കുറ്റബോധവും പശ്ചാത്താപവുമുണ്ടായതിനാലാണ് പ്രതി ആത്മഹത്യ ചെയ്തതെന്ന് കത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
ഭാര്യയെ കൊലപ്പെടുത്തിയശേഷം മാനസികമായി ജിൽസൻ തകര്‍ന്നിരുന്നു. നിരന്തരം കൗൺസിലിങ് നല്‍കിയിട്ടും ജയിലില്‍ പല രാത്രികളിലും അയാള്‍ ഉറങ്ങാറില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഭാര്യ ലിഷയ്ക്ക് വയറിൽ മുഴ വന്നു. രണ്ട് ശസ്ത്രക്രിയകൾ നടത്തി മുഴ നീക്കം ചെയ്തു. പിന്നീടാണ് അറിയുന്നത് അർബുദമാണെന്ന്. ശസ്ത്രക്രിയക്കായി അയൽക്കൂട്ടങ്ങളിൽനിന്നും മറ്റുമായി ഭീമമായ തുക ഇയാള്‍ വായ്പയെടുത്തിരുന്നു. കടവും ഭാര്യയുടെ അസുഖത്തിലും മനംനൊന്താണ് അവരെ കൊലപ്പെടുത്തുക എന്ന കടുംകൈ ചെയ്തതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

