Site icon Janayugom Online

കര്‍ണാടക മുഖ്യമന്ത്രിയെ ഹെെക്കമാന്‍ഡ് തീരുമാനിക്കും

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായില്ല. നേതാവിനെ തെരഞ്ഞെടുക്കാനായി  ബംഗളൂരുവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സിദ്ധരാമയ്യ പക്ഷവും ഡി കെ ശിവകുമാര്‍ പക്ഷവും ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി പ്രമേയം യോഗം പാസാക്കി.
റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറുമെന്നും അതിനുശേഷം മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. സിഎൽപി യോഗത്തിന് മുന്നോടിയായി എഐസിസി നിരീക്ഷകരും എഐസിസി ജനറല്‍ സെക്രട്ടറിമാരുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിംഗ് അല്‍വാര്‍ എന്നിവര്‍ ശിവകുമാറുമായും സിദ്ധരാമയ്യയുമായും ഹോട്ടലിനുള്ളിൽ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. ഒരു അവസരം കൂടി സിദ്ധരാമയ്യയ്ക്ക് നല്‍കണമെന്ന് പാെതുവേ പാര്‍ട്ടിയിലും അഭിപ്രായമുണ്ട്. എന്നാല്‍ കർണാടക വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയുന്ന നേതാവാണ് ഡി കെ ശിവകുമാര്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പിന്തുണയും ശിവകുമാറിനാണ്. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷമായി വീതംവയ്ക്കുന്ന കാര്യവും ഹൈക്കമാന്‍ഡിന്റെ ആലോചനയിലുണ്ട്. നിയമസഭാ കക്ഷി യോഗത്തിന് മുമ്പായി സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും വസതികള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീ്യ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. സമാന മനസ്കരായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
eng­lish sum­ma­ry; The High Com­mand will decide the Chief Min­is­ter of Karnataka
you may also like this video;

Exit mobile version