Site icon Janayugom Online

പ്രധാന പാതയായ ശബരീബൈപാസിന്റെ വശങ്ങളിൽ മുറിച്ചിട്ടിരിക്കുന്ന തടികൾ അപകടഭീഷണിയാകുന്നു. പത്തനാപുരം വാളകം പാതയിൽ പനംമ്പറ്റ ഭാഗത്താണ് അപകടഭീഷണിയുണ്ടാക്കുന്ന തരത്തിൽ റോഡിലേക്ക് തടികൾ മുറിച്ചിട്ടിരിക്കുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും തടി റോഡിൽ നിന്നും മാറ്റാത്തതിനാൽ ഇവിടെ അപകടങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കം കാരണം മുറിച്ചിട്ട വൻ മരങ്ങളുടെ ഭാഗമാണിത്. വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോകാൻ സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിന്പുറമെ തടികളിലധികവും നശിച്ചുകൊണ്ടിരിക്കുകയാണ്. മരങ്ങൾ ലേലം ചെയ്ത് നൽകുകയോ, റോഡരികിൽ നിന്നും എടുത്തുമാറ്റുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം പാതയോരത്ത് അലക്ഷ്യമായി മുറിച്ചിട്ടിരുന്ന തടിയിൽ ഇടിച്ച് ഇരുചക്രവാഹനയാത്രികൻ മരിച്ചിരുന്നു. നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന പാതയാണിത്. റോഡിന്റെ വശങ്ങളിലെ തടികൾ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ശബരീബൈപാസിന്റെ വശങ്ങളിൽ മുറിച്ചിട്ടിരിക്കുന്ന തടികൾ.

Exit mobile version