Site icon Janayugom Online

മലപ്പുുറത്ത് ആദ്യ എച്ച്1എന്‍1 മരണം, സ്കൂള്‍ ബാഗിന്റെ ഭാരം കുറക്കാന്‍ നടപടി; 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1. മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റന്നാൾ വിദ്യയുടെ ജാമ്യാപേക്ഷമണ്ണാർക്കാട് കോടതി പരിഗണിക്കും. അതേസമയം വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിച്ചു. 

2. വിവാദകലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് സര്‍വകലാശാലകളുടെ നേട്ടങ്ങളെ തമസ്കരിച്ചാല്‍അത് നടക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സര്‍വകലാശാലകളുടെ നേട്ടങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണ്.വിവാദം ഉണ്ടാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നും മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു. പ്രിയ വര്‍ഗീസ് വിഷയത്തില്‍ കോടതി വിധി സ്വാഗതാര്‍ഹമാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.

3. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഴുവൻ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. ഈ മാസം 27 വരെയുള്ള പരിപാടികളാണിലാണ് മാറ്റം. വിദേശ യാത്രകഴിഞ്ഞ് ചൊവ്വാഴ്ച്ചയാണ് മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തിയത്. ആരോഗ്യ പ്രശ്നങ്ങളാണ് പരിപാടികൾ മാറ്റി വയ്ക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ച്ച നടന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായാണ് പങ്കെടുത്തത്.

4. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നാല് ദിവസം കേരള — കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

5. കുറ്റിപ്പുറത്ത് 13കാരനായ വിദ്യാർഥി മരിച്ചത് എച്ച്1 എൻ1 മൂലമാണെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം സ്വദേശിയായ ഗോകുൽ ദാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. 19നാണ് കടുത്ത പനിയെ തുടർന്ന് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ കുട്ടി മരിച്ചു. മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എച്ച്1എൻ1 മരണമാണിത്.

6. ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്. 

7. പശ്ചിമ ബംഗാളില്‍ ശക്തിയേറിയ ഇടിമിന്നലേറ്റ് ഏഴു പേര്‍ മരിച്ചു. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മാള്‍ഡ ജില്ലയിലാണ് സംഭവം. മൂന്ന് കുട്ടികള്‍ അടക്കം ഏഴുപേരാണ് മരിച്ചത്. മരിച്ച ആറു പേര്‍ കാലിയാച്ചക് ഏരിയയിലും ഒരാള്‍ ഓള്‍ഡ് മാള്‍ഡയിലും ഉള്ളവരാണ്. ഇവരെ കൂടാതെ ഇടിമിന്നലേറ്റ് ഒമ്ബത് കന്നുകാലികളും ചത്തു. 

8. വിദ്യാർത്ഥികളുടെ സ്കൂൾ ബാഗ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാനത്തെ സ്കൂളുകളോട് കർണാടക വിദ്യാഭ്യാസ വകുപ്പ്. 2019 സർക്കുലർ വീണ്ടും സ്കൂളുകൾക്ക് നൽകുകയും ഉത്തരവ് കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാരോട് നിർദേശിക്കുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റേതാണ് നടപടി. 

9. വടക്കൻ ചൈനയിലെ യിൻച്വാൻ പ്രവിശ്യയിലെ ബാർബി ക്യൂ റസ്റ്ററന്റിലുണ്ടായ സ്ഫോടനത്തില്‍ 31 മരണം. ഏഴുപേർക്ക് പരിക്കേറ്റു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റസ്റ്ററന്റിനുള്ളിലെ ഗ്യാസ് ടാങ്കിന്റെ ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അനുശോചിച്ചു. ഫുയാങ് ബാർബിക്യൂ റസ്റ്ററന്റിന്റെ ഉടമയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

10. ജപ്പാനില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് കുട്ടികളും വിധേയരായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 1948 നും 1996 നും ഇടയിൽ, 16,500 ഓളം ആളുകളെ സമ്മതമില്ലാതെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജ്യത്ത് പ്രതിഷേധം ശക്തമായി. 

Exit mobile version