Site iconSite icon Janayugom Online

ടിവിയുടെ ധീരസ്മരണ കാലഘട്ടത്തിന് ഊര്‍ജം

T V ThomasT V Thomas

രാജ്യത്തെ തൊഴിലാളികള്‍ പോരാട്ടത്തിന്റെ പാതയിലാണ്. ഈ പശ്ചാത്തലത്തില്‍ ഏറ്റവും ഊര്‍ജം പകരുന്നതാണ് എക്കാലത്തെയും കരുത്തനായ തൊഴിലാളി നേതാവ് സഖാവ് ടി വി തോമസിന്റെ ധീരസ്മരണ. 1977 മാര്‍ച്ച് 26നാണ് സഖാവിനെ നമുക്ക് നഷ്ടമാവുന്നത്. ടിവി എന്ന പേരില്‍ മനുഷ്യമനസുകളില്‍ ചിരപ്രതിഷ്ഠനായ ടി വി തോമസിന്റെ നഷ്ടം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും എത്രയോ വലുതാണ്. ധീരനും കര്‍മ്മോത്സുകനുമായ ആ തൊഴിലാളി നേതാവിന്റെ സ്മരണപുതുക്കുന്ന ഈ സന്ദര്‍ഭം രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും വലിയ പ്രക്ഷോഭത്തില്‍ അണിനിരക്കുന്നു എന്നത് സാന്ദര്‍ഭികമാണ്.

സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായാണ് ടിവി പോരാടിയത്. പുന്നപ്ര‑വയലാര്‍ സമരഭൂമിയിലെ വലിയ പടനായകനായ ടിവി കമ്മ്യൂണിസ്റ്റ്-തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രിയങ്കരനായ നേതാവായിരുന്നു. എല്ലാവര്‍ക്കും പൊതുനീതി വേണമെന്ന പക്ഷത്ത് അദ്ദേഹം ഉറച്ചുനിന്നു. കയര്‍ത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും തുറമുഖത്തൊഴിലാളികളുടെയും നേതാവായി. ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ ജനദ്രോഹനിലപാടുകളെയും പ്രവര്‍ത്തന രീതികളെയും നിശിതമായി വിമര്‍ശിച്ചു. അതിനെ നേരിടാന്‍ ജനങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. പുന്നപ്ര‑വയലാര്‍ സമരത്തിന്റെ നേതൃനിരയിലുണ്ടായ ടിവിയെ ദിവാന്‍ ഭരണകൂടം അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയോടനുബന്ധിച്ചാണ് ടിവിയും ജയില്‍മോചിതനായത്.

1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ ടിവി ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പിന്റേതടക്കം ചുമതലയുള്ള അംഗമായി. 67ല്‍ വീണ്ടും വിജയിച്ച് വ്യവസായ മന്ത്രിയായി. ആരോപണത്തിന് വിധേയനായപ്പോള്‍ 67ല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. നാലാം നിയമസഭയിലും പിന്നീട് അംഗമായി. രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ഉയര്‍ന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് തെളിഞ്ഞതോടെ 1972–77 കാലത്ത് വീണ്ടും വ്യവസായ മന്ത്രിയായി പ്രവര്‍ത്തിച്ചു. ദീര്‍ഘദൃഷ്ടിയുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണസഭയിലെ അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധി, പ്രതിപക്ഷ നേതാവായിരിക്കെ കേരളം കണ്ടു. രാഷ്ട്രീയ നയചാരുതയും ഹൃദയവിശാലതയും ടിവിയെ വേറിട്ടുനിര്‍ത്തി. ഉജ്വലമായ ആ നേതാവിന്റെ ധീരമായ സ്മരണ ഈ പോരാട്ടകാലത്ത് തൊഴിലാളിവര്‍ഗ പോരാളികള്‍ക്ക് ആവേശമാണ്.

ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളികളും കര്‍ഷകരും പ്രക്ഷോഭം നയിക്കുന്ന ഘട്ടത്തില്‍ ടിവിയുടെ ഓര്‍മ്മകള്‍ ആവേശം തന്നെയാണെന്ന് ആവര്‍ത്തിച്ച് പറയാനാകും. ആ ധീരസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ജനയുഗം പ്രവർത്തകർ

Exit mobile version