Site iconSite icon Janayugom Online

ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയാത്രക്ക് ഫലമുണ്ടായില്ല; കെപിസിസി പുനഃസംഘടനയുമായി സുധാകരനും കൂട്ടരും

കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടി കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കളെ പരിഗണിക്കാതെ ഏകപക്ഷീയമായിട്ടാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പോകുന്നതെന്നും സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും സോണിയയോട് ഉമ്മൻചാണ്ടി അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പുനഃസംഘടന തടയേണ്ട സാഹചര്യം ഇല്ലെന്നാണ് ഹൈക്കമാന്റ്  അറിയിച്ചത്. അതേസമയം മുതിർന്ന നേതാക്കളെ കൂടി വിശ്വാസത്തിൽ എടുത്തുകൊണ്ടാകണം നിയമനം എന്ന് കെപിസിസി നേതൃത്വത്തോട് നിർദ്ദേശിക്കുകയും ചെയ്തു.

ഹൈക്കമാന്റ് ഉൾപ്പെടെ നിലപാട് വ്യക്തമാക്കിയിട്ടും പുനഃസംഘടനയ്ക്കെതിരായ കടുത്ത നിലപാടിൽ തുടരുകയാണ് ഗ്രൂപ്പ് നേതാക്കൾ. സംഘടന തെരഞ്ഞെടുപ്പിനായുള്ള അംഗത്വം വിതരണം പൂർത്തിയാക്കുന്നതിന് മാർച്ച് 31 വരെ പുനഃസംഘട നടത്തുന്നതിൽ തടസമില്ലെന്നാണ് എഐസിസി കഴി‍ഞ്ഞ ദിവസം ഗ്രൂപ്പുകളോട് നിലപാട് വ്യക്തമാക്കിയത്. ദേശീയ തലത്തിൽ കോൺഗ്രസിൽ പ്രഖ്യാപിച്ച സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തിൽ സമവായമാകാനും സാധ്യതയേറുകയാണ്. ഇതോടെ കെ സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യത കൂടി. ഹൈക്കമാന്റിന്റെ നിർദ്ദേശം അവഗണിച്ച് ഗ്രുപ്പുകളും മത്സരത്തിന് ഇറങ്ങാനുള്ള സാധ്യത കുറവാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കും. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെ കൊണ്ടു പോകില്ല. സമാവായ പ്രസിഡന്റിനെ വീണ്ടും ഹൈക്കമാണ്ട് പ്രഖ്യാപിക്കും. അതായത് ഇപ്പോഴത്തെ ടീം തന്നെ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷവും കേരളത്തിലെ കോൺഗ്രസിനെ നയിക്കും. തെരഞ്ഞെടുപ്പ് നടത്തിയാൽ സംഘടന പിടിക്കാനാണ് ഐ, എ ഗ്രൂപ്പുകളുടെ തീരുമാനം.

കെപിസിസി നേതൃത്വം പ്രഖ്യാപിച്ച പാർട്ടി പുനഃസംഘടനയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയിട്ടുണ്ട്. അടുത്ത മാർച്ച് 12 വരെയാണ് മെമ്പർഷിപ്പ് കാമ്പയിന് സമയം അനുവദിച്ചിരിക്കുന്നത്. അതുവരെ പാർട്ടിയിൽ പുനഃസംഘടന നടത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. ഇതു തന്നെ തെരഞ്ഞെടുപ്പിന് ശേഷവും സമവായം എത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഇപ്പോൾ പുനഃസംഘടനയിലൂടെ എത്തുന്നവരെ സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിൽ മാറ്റുന്നതിലെ ധാർമികതയാകും സമവായത്തിന് വേണ്ടി ചർച്ചായാക്കുക. ഗ്രൂപ്പ് സമ്മർദ്ദങ്ങൾ അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഗ്രൂപ്പുകൾക്ക് തിരിച്ചടിച്ച നേരിട്ട സാഹചര്യത്തിൽ പുനഃസംഘടന വേഗത്തിലാക്കാനുള്ള ചർച്ചകൾ ഔദ്യോഗിക പക്ഷം ശക്തമാക്കിയിട്ടുണ്ട്. കെപിസിസി പുനഃസംഘടനയോടൊപ്പം ഡിസിസി പുനഃസംഘടനയും പൂർത്തിയാക്കാനാണ് നീക്കം. ഈ സാഹചര്യത്തിൽ ഗ്രൂപ്പു നേതാക്കളുടെ എതിർപ്പിനെ മറികടന്ന് പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. പുനഃസംഘടനയുടെ ഭാഗമായി അടുത്തയാഴ്ച പുതിയ കെപിസിസി. സെക്രട്ടറിമാരെ പ്രഖ്യാപിക്കും. ജനറൽ സെക്രട്ടറിമാരുടെ എണ്ണം കുറച്ചതുപോലെ സെക്രട്ടറിമാരുടെ എണ്ണം 25‑ൽ നിർത്താണ് കെപിസിസി.യുടെ തീരുമാനം. സമ്മർദമേറിയാൽ എണ്ണം 40 വരെ ആയി ഉയർത്തിയേക്കും. പുനഃസംഘടനയോടുള്ള എതിർപ്പിന്റെ ഭാഗമായി സെക്രട്ടറിമാരുടെ പേര് നിർദേശിക്കില്ലെന്നാണ് എ., ഐ ഗ്രുപ്പുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സുധാകരനോട് അടുത്തു നിൽക്കുന്നവർ തന്നെ സെക്രട്ടറിമാരായി വരും.

സംഘടന പ്രവർത്തനങ്ങളിൽ കെപിസിസി ജനറൽ സെക്രട്ടറിമാരെ സഹായിക്കുന്നവരായിരിക്കും ഇവർ. എന്നാൽ ഈ നേതാക്കൾ നിർവ്വാഹക സമിതിയുടെ ഭാഗമല്ല. അതിനിടെ പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിൽ ശക്തമായ എതിർപ്പുമായി തുടരുകയാണ് ഗ്രൂപ്പുകൾ. പുനഃസംഘടന പൂർത്തിയാക്കിയാൽ കാര്യങ്ങൾ കൈവിടുമെന്ന ഭയമാണ് നേതാക്കൾക്കുള്ളത്. നേരത്തേ തന്നെ കെപിസിസി ജനറൽ സെക്രട്ടറിമാരേയും ഡിസിസി അധ്യക്ഷൻമാരേയും ഗ്രൂപ്പ് അതീതമായി കണ്ടെത്തിയതോടെ തന്നെ ഗ്രൂപ്പുകൾ ശക്തമായ എതിർപ്പുയർത്തിയിരന്നു. ഡിസിസി അധ്യക്ഷ നിയമനത്തിൽ ഏകപക്ഷീയമായ നിയമനങ്ങളാണ് പുതിയ നേതൃത്വം നടത്തിയതെന്ന് ആരോപിച്ച പിന്നാലെ ഹൈക്കമാന്റ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെ കെപിസിസി പുനഃസംഘടനയിൽ നേതാക്കളുടെ അഭിപ്രായം തേടിയെങ്കിലും അവസാന നിമിഷം പേരുകൾ പലതും അട്ടിമറിക്കപ്പെട്ടു.

അതേസമയം മുന്നോട്ടുള്ള നിയമനങ്ങളും പൂർത്തിയാകുന്നതോടെ പാർട്ടി പൂർണമായും ഔദ്യോഗിക പക്ഷത്തിന്റെ കൈപ്പിടിയിലാകുുമെന്ന ഭയമാണ് ഗ്രൂപ്പിനുള്ളത്.ഡിസിസി പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഗ്രൂപ്പുകൾ നിർദേശിച്ച പേരുകളിൽനിന്നു സെക്രട്ടറിമാരെ നിയമിക്കാനാണ് കെപിസിസിയുടെ തീരുമാനം. കെപിസിസി. സെക്രട്ടറിമാരുടെ നിയമനത്തിന് പിന്നാലെ ഡിസിസി ഭാരവഹികളെയും നിയോജക മണ്ഡലം, ബ്ലോക്ക്, വാർഡ് ഭാരവാഹികളെയും പ്രഖ്യപിക്കും. ഫെബ്രുവരിയോടെ പുനഃസംഘടന പുർത്തീകരിക്കും. സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായത്തിന്റെ പേര് പറഞ്ഞത് നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യതയാണ് ഗ്രൂപ്പുകളുടെ വലിയൊരു ആശങ്ക. ഇത് കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇപ്പോഴത്തെ എതിർപ്പുകൾ ഗ്രൂപ്പ് നേതാക്കൾ കടുപ്പിച്ചിരിക്കുന്നത്. അതിനിടെ സംഘടനതിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും പുതിയ നേതൃത്വത്തിന് മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ് നേതാക്കൾ. ഗ്രൂപ്പുകള്‍ സജീവമാക്കാന്‍ നേതാക്കള്‍ ഇതിനോടകം തന്നെ നിർദ്ദേശം നൽകി കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ഐ , ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി നീങ്ങാനാണ് ധാരണ ആയത്.

eng­lish sum­ma­ry: umman­chandy meets sonia ghand­hi to stay KPCC Reor­ga­ni­za­tion Procedures

you may also like this video;

Exit mobile version