Site iconSite icon Janayugom Online

ചെമ്പരത്തി

വഴി ലേലത്തിൽ
ജീവിതം പിഞ്ഞിയ
ഒരുവളെ കണ്ടു
പാഴ് വില പറഞ്ഞ്
മേനിയിൽ ചന്തയിൽ
ഉയർത്തുന്നു
തലതാഴ്ത്തിയൊരു
കറുത്ത കൊടിക്കൂറ
ഇവൾക്ക് കൂട്ടിനായ്
വരും ഇരുട്ടുവാർന്ന
പകൽ — ചുവരു തുരന്ന്
ഓടി പോകും
വേല ചെയ്ത്
പുലരുവാൻ
അവളോടി തളർന്ന വഴിയിൽ
നിയമ വീഥികൾ
മരംകൊത്തിയായി
കൊത്തുന്നു നിയമപാലകർ
മുറിയുടെ ചുവരും
തുറന്നവൾ
ചേക്കേറി
ഉന്മാദത്തിന്റെ
കാൽവിരൽ നീട്ടി
ജയിലിലേയ്ക്കവളെ
നാട് കടത്തി
ചന്ത തിരക്കിലെ
ചന്തമുള്ളതാം
വേനൽമഴയിൽ
ചോളം വിൽക്കും
മിന്നൽക്കൊടിയായ്
ഉരുകി വീഴുന്നു വെയിലിന്റെ
കണ്ണുവെട്ടിച്ചോടിയിട്ടും
കടലാവണക്കിൻ എണ്ണ
തൂത്തെടുത്ത
കൈത്തിരികളിലവൾ
വിളക്കായ് ജ്വലിച്ചു
പാതിരാവിൽ
ചന്ദ്രികയായ്
ഉടുപുടവ തുമ്പാൽ
ഉറങ്ങുംവരെ
കണ്ണീരൊപ്പി
മരണത്തിൽ
പഴകി ജീർണിച്ച
വെള്ള തുണി മാത്രംചുറ്റി
യക്ഷനൃത്തമാടി
പൂരക്കളി കണ്ടു
ചന്ദ്രഗിരി കടന്നു
ഉണർവോ, ഉന്മാദമോ
കുതിര വട്ടമോ
കരുതൽ വെട്ടമോ
കറുപ്പിലവൾ വെളുപ്പിനടയിരുന്നു
വെന്തുറങ്ങി
വ്യസന വാത്സല്യം
വാത്സ്യായനായ്
കൂടെ വരുമ്പോൾ
കാമദയായവൾ
ചെവിയിലണിഞ്ഞു
ചോപ്പേറും ചെമ്പരത്തി 

Exit mobile version