Site iconSite icon Janayugom Online

വ്ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്; ഡിസംബർ 4, 5 തീയതികളിൽ ന്യൂഡൽഹിയിൽ എത്തും

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഡിസംബർ 4, 5 തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ദ്വിരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഡിസംബർ ആദ്യവാരം പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് ഒക്ടോബറിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തുന്നതിനായി എല്ലാ വർഷവും ഇരു രാജ്യങ്ങളിലെയും തലവന്മാർ ഉച്ചകോടി നടത്താറുണ്ട്. ഇതുവരെ ഇന്ത്യയിലും റഷ്യയിലുമായി മാറി മാറി 22 വാർഷിക ഉച്ചകോടി യോഗങ്ങളാണ് നടന്നിട്ടുള്ളത്. പുടിൻ അവസാനമായി 2021ലാണ് ന്യൂഡൽഹി സന്ദർശിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ വർഷം ജൂലൈയിൽ വാർഷിക ഉച്ചകോടിക്കായി മോസ്കോയിൽ പോയിരുന്നു. 

ഇന്തോ-റഷ്യ വാർഷിക ഉച്ചകോടിയിൽ മോഡിയും പുടിനും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള “പ്രത്യേകവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം” കൂടുതൽ വിപുലീകരിക്കുന്നത് സംബന്ധിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, ഊർജ്ജം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായിരിക്കും ചർച്ചകളിൽ ഊന്നൽ നൽകുക എന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തു. 

Exit mobile version