പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നു. സൈനിക കേന്ദ്രങ്ങൾക്ക് പകരം ജനജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്ന ശുദ്ധജല വിതരണ കേന്ദ്രങ്ങളെയും ഇന്ധന സംഭരണ ശാലകളെയും ലക്ഷ്യമിട്ടാണ് ഇപ്പോൾ ആക്രമണങ്ങൾ നടക്കുന്നത്.
ഇന്ധന സംഭരണ ശാലകൾക്ക് പിന്നാലെ ഗൾഫ് മേഖലയുടെ ജീവനാഡിയായ കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെയും ഇന്നലെ ആക്രമണങ്ങൾ ആരംഭിച്ചു. ഇറാന്റെ ഇന്ധന സംഭരണ ശാലകൾക്ക് നേരെയും കുടിവെള്ള ശുദ്ധീകരണ ശാലയ്ക്കും നേരെ ഇസ്രയേലാണ് ആദ്യം ആക്രമണം നടത്തിയത്. തിരിച്ചടിയായി ബഹ്റൈനിലെ പ്രധാന ജലശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ശുദ്ധജലത്തിനായി കടൽവെള്ളത്തെ മാത്രം ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്ന നീക്കമാണിത്. സൈനിക വിജയത്തേക്കാൾ ഉപരിയായി ജനജീവിതം സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുപക്ഷവും നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.
മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കുടിവെള്ള ആവശ്യത്തിന്റെ 90 ശതമാനത്തിലധികവും കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. സൗദിയിലെ റാസ് അൽ ഖൈർ, ജുബൈൽ പ്ലാന്റുകൾ, ദുബായിലെ ജബൽ അലി കോംപ്ലക്സ്, ഖത്തറിലെ ഉം അൽ ഹൗൾ തുടങ്ങിയവ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാന്റുകളാണ്. ഇവയിൽ ഒന്നോ രണ്ടോ പ്ലാന്റുകൾക്ക് നാശനഷ്ടം സംഭവിച്ചാൽ പോലും ഏതാനും ദിവസങ്ങൾക്കുള്ളിൽ നഗരങ്ങളിൽ വലിയ കുടിവെള്ള ക്ഷാമം അനുഭവപ്പെടും.
ഇസ്രയേലിന്റെ ആധുനിക വ്യോമശക്തിയെ നേരിടാൻ ഇറാൻ ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്ന രീതിയിലുള്ള യുദ്ധതന്ത്രമാണ്. തീരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റുകൾ എളുപ്പത്തിൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളവയാണ്. എണ്ണ വിതരണം തടസ്സപ്പെട്ടാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ സാധിക്കുമെങ്കിലും കുടിവെള്ളത്തിന് മറ്റ് ബദൽ മാർഗങ്ങളില്ലാത്തത് ഗൾഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി ശൃംഖലകളും പൈപ്പ് ലൈനുകളും ആക്രമിക്കപ്പെടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മേഖലയുടെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും.
പശ്ചിമേഷ്യയിൽ ജലയുദ്ധം; കുടിവെള്ള കേന്ദ്രങ്ങളും എണ്ണ സംഭരണശാലകളും ലക്ഷ്യം

