Site iconSite icon Janayugom Online

നോഹയല്ലാതെയാര്

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം 200 മീറ്ററില്‍ പ്രതീക്ഷിച്ചപോലെ തന്നെ യുഎസിന്റെ നോഹ ലൈല്‍സിന് സ്വര്‍ണം. 19.52 സെക്കന്‍ഡിലാണ് താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. തുടർച്ചയായി നാല് ലോക 200 മീറ്റർ കിരീടങ്ങൾ നേടിയ ഉസൈൻ ബോൾട്ടിന്റെ റെക്കോഡിനൊപ്പമെത്താന്‍ നോഹയ്ക്ക് കഴിഞ്ഞു. യുഎസിന്റെ തന്നെ കെന്നി ബെഡ്‌നാരെയ്ക്ക് വെള്ളിയും ജമൈക്കയുടെ ബ്രയാന്‍ ലെവല്‍ വെങ്കലവും സ്വന്തമാക്കി. 

വനിതാ വിഭാഗം 200 മീറ്ററില്‍ യുഎസിന്റെ മെല്ലിസ ജെഫേഴ്സൺ‑വുഡൻ സ്വർണം നേടി. 21.68 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 100 മീറ്ററിലും ജെഫേഴ്സൺ ചാമ്പ്യനാണ്. ബ്രിട്ടന്റെ ആമി ഹണ്ട് (22.14) വെള്ളിയും ജമൈക്കയുടെ ഷെറിക്ക ജാക്സണ്‍ (22.18) വെങ്കലവും സ്വന്തമാക്കി.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ യുഎസിന്റെ റായ് ബെഞ്ചമിൻ 46.52 സെക്കൻഡിൽ ഒന്നാമതെത്തി. ബ്രസീലിന്റെ ആലിസണ്‍ ഡോസ് സാന്റോസ് (46.84) വെള്ളിയും ഖത്തറിന്റെ അബ്ദുറഹ്മാൻ സാംബ (47.06) വെങ്കലവും നേടി.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നെതര്‍ലന്‍ഡ്സിന്റെ ഫെംകെ ബോളിന് സ്വര്‍ണം. 51.54 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. യുഎസിന്റെ ജാസ്മിന്‍ ജോണ്‍സിനാണ് വെള്ളി. 52.08 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. 53.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സ്ലൊവാക്യയുടെ എമ്മ സപെറ്റലോവ വെങ്കലം നേടി. പുരുഷ ട്രിപ്പിള്‍ ജംപില്‍ പോര്‍ച്ചുഗലിന്റെ പെഡ്രോ പിച്ചാര്‍ഡോ സ്വര്‍ണം ചാടിയെടുത്തു. 17.91 മീറ്റര്‍ ചാടിയാണ് പെഡ്രോയുടെ സുവര്‍ണ നേട്ടം. ഇറ്റലിയുടെ ആൻഡ്രിയ ഡല്ലാവാലെ വെള്ളിയും ക്യൂബയുടെ ലസാരോ മാര്‍ട്ടിനെസ് വെങ്കലും നേടി. 

Exit mobile version