എറണാകുളം ആലുവ സ്വദേശിനിയായ സെഫാനിയക്ക് പിതാവ് നിട്ടു ആന്റണിയെ നഷപെടുന്നത് അപ്രതീക്ഷിതമായിട്ടാണ്. കഴിഞ്ഞ മേയ് മാസം തന്റെ താങ്ങും തണലുമായുമായിരുന്ന പിതാവ് മഞ്ഞപിത്തം കാരണം വിടപറയുമ്പോൾ ഒരു കാര്യം മാത്രമാണ് സെഫാനിയയോട് ആവശ്യപ്പെട്ടത് കഴിഞ്ഞ സ്കൂൾ മീറ്റിൽ നിന്ന് നേടിയ വെള്ളി മെഡൽ അടുത്ത തവണ സ്വർണമാകണം.
പിതാവിന് നൽകിയ വാക്കിനെക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്ന ചിന്തയിൽ കഠിനമായ പരിശീലനത്തിൽ ഏർപ്പെട്ടു സെഫാനിയ. കഴിഞ്ഞ സ്കൂൾ കായികമേളയിൽ പോൾ വോൾട്ട് ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ സെഫാനിയ ഇത്തവണത്തെ സ്കൂൾ ഒളിമ്പിക്സിൽ അതേ ഇനത്തിൽ സ്വർണം നേടി. പപ്പയ്ക്കും കോച്ച് മധുവിനും വിജയം സമർപ്പിക്കുന്നുവെന്ന് സെഫാനിയ പറഞ്ഞു.
അമ്മ ധന്യയും അനുജനും എല്ലാ പിന്തുണയോടെ ഒപ്പമുണ്ടായിരുന്നു. മത്സരത്തിനു മുമ്പ് ട്രയൽസിന്റെ സമയത്ത് പോൾ ഒടിഞ്ഞത് ആശങ്ക ഉണ്ടാക്കിയെങ്കിലും കൈയിൽ ഉണ്ടായിരുന്ന മറ്റൊരു പോൾ ഉപയോഗിച്ചാണ് മത്സരത്തിനിറങ്ങിയത്. കോതമംഗലം മാർ ബേസിൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ സെഫാനിയ എറണാകുളം ജില്ല ടീം അംഗമാണ്.

