Site iconSite icon Janayugom Online

ഗാസ മരണമേഖലയായി മാറിയെന്ന് ഡബ്ല്യുഎച്ച്ഒ

ഗാസ മുനമ്പ് മരണ മേഖലയായി കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങള്‍ മുനമ്പിലെ നില കൂടുതൽ വഷളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 29,000 പേർ ഇസ്രയേൽ ആ​ക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസ മുനമ്പിൽ പോഷകാഹാരകുറവ് വർധിക്കുകയാണ്. ഒക്ടോബർ ഏഴിന് മുമ്പ് ഒരു ശതമാനം ജനങ്ങൾക്കാണ് പോഷകാഹാര കുറവുണ്ടായിരുന്നതെങ്കിൽ പല മേഖലകളിലും ഇപ്പോൾ അത് 15 ശതമാനമായി ഉയർന്നു. യുദ്ധം തുടരുകയും ഭക്ഷ്യസാധനങ്ങളുടെ വിതരണം പുനരാരംഭിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാവുകയാണെങ്കിൽ ഇത് വീണ്ടും ഉയരുമെന്നും ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. 

ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കു കീഴിലാണ് ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നത്. ഏത് തരത്തിലുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജനങ്ങൾക്ക് ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ല. ആരോഗ്യപ്രവർത്തകരുടെ ജീവൻ പോലും അപകടത്തിലാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവർക്ക് ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ല. ഐ­സിയു യൂണിറ്റുകൾ പോലും ഗാസയിൽ ഇ­പ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

Eng­lish Summary:WHO says Gaza has become ‘death zone’
You may also like this video

Exit mobile version