കൊച്ചി കപ്പൽശാലയിലെ മൂന്ന് ശതമാനം വരെ ഓഹരികൾ കേന്ദ്രസർക്കാർ വില്പന നടത്താൻ ഒരുങ്ങുന്നു. ഒക്ടോബർ‑ഡിസംബർ പാദത്തിൽ നടപടികൾ പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഫർ ഫോർ സെയിൽ (ഒഎഫ് എസ്) വഴിയാകും ഓഹരികൾ വില്പന നടത്തുക. 500–600 കോടി രൂപ ഒഎഫ്എസ് വഴി സമാഹരിക്കാമെന്ന് ധനമന്ത്രാലയം കരുതുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിൻ കപ്പല്‍ശാലയെ സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസ് (സിപിഎസ്ഇ) ഷെഡ്യൂൾ എയിലേയ്ക്ക് ഈയിടെ ഉയര്‍ത്തിയിരുന്നു. നേരത്തെ ‘ഷെഡ്യൂൾ ബി’യിലാണ് കമ്പനിയുണ്ടായിരുന്നത്.
72.86 ശതമാനം പങ്കാളിത്തമാണ് കൊച്ചിൻ കൊച്ചിൻ കപ്പല്‍ശാലയിൽ കേന്ദ്രസർക്കാരിനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 51,000 കോടി രൂപ സമാഹരിക്കാനാണ് 2023–24 കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നത്. എന്നാൽ സ്വകാര്യവല്‍ക്കരണം വേണ്ടത്ര വിജയകരമാകാത്ത സാഹചര്യത്തിൽ സർക്കാർ ഒഎഫ്എസ് പരിഗണിക്കുന്നു. കോൾ ഇന്ത്യയുടെ മൂന്ന് ശതമാനം ഓഹരികൾ ഈയിടെ ഒഎഫ്എസ് വഴി വിറ്റഴിച്ചിരുന്നു.
English Summary;Central move again for sale of Kochi Shipyard shares