Site icon Janayugom Online

ബിബിസിയെ വിലക്കില്ല; ഹിന്ദു സേനയുടെ ഹര്‍ജി തള്ളി

ബിബിസിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ് യാതൊരു കാര്യമില്ലാത്ത ഹര്‍ജി എന്നു വിലയിരുത്തി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവര്‍ തള്ളിയത്. വെറുതേ കോടതിയുടെ സമയം പാഴാക്കരുതെന്ന് ബെഞ്ച് ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു.
ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. കൂടാതെ ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ എന്‍ഐഎ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഈ വാദത്തില്‍ അത്ഭുതം പ്രകടിപ്പിച്ച ജസ്റ്റിസ് ഖന്ന എങ്ങനെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചോദിച്ചു. പൂര്‍ണമായി നിരോധിക്കാനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്? ഈ ഹര്‍ജി പൂര്‍ണമായും തെറ്റിദ്ധാരണയുളവാക്കുന്നതാണ്. അത് തള്ളുന്നുവെന്ന് കോടതി പറഞ്ഞു. ‘ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക’ എന്നും കോടതി ചോദിച്ചു.
ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു ബിബിസി തയ്യാറാക്കിയ ഇന്ത്യ‑ദി മോഡി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി. ഐടി നിയമം ഉപയോഗിച്ച് ഡോക്യുമെന്ററിയുടെ ലിങ്കുകൾ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രം നിർദേശം നൽകിയിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് വിവിധ സര്‍വകലാശാലകളിലടക്കം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

Eng­lish Summary;The BBC is not banned; Hin­du Sena’s plea was rejected
You may also like this video

Exit mobile version