Site iconSite icon Janayugom Online

ലൈം ഗിക പീഡ നക്കേസ്; പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ 2,144 പേജുള്ള കുറ്റപത്രം

എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ സെക്യുലര്‍ നേതാവും ഹാസനിലെ മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ പ്രതിയായ ലൈംഗിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് 2,144 പേജുള്ള കുറ്റപത്രം ബംഗളൂരുവിലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചത്. കേസിലെ രണ്ടാം പ്രതിയായാണ് പ്രജ്വലിനെ കക്ഷിചേര്‍ത്തിരിക്കുന്നത്. പിതാവ് എച്ച് ഡി രേവണ്ണയാണ് ഒന്നാം പ്രതി. ലൈംഗിക പീഡനം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന , ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. നാല് സ്ത്രീകളാണ് പ്രജ്വലും പിതാവും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി പരാതി നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമായിരുന്നു രാജ്യത്തെ പിടിച്ചുകുലുക്കിയ വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. എച്ച് ഡി രേവണ്ണയുടെ വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീയും പ്രതികളുടെ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പീഡനം നടത്തിയശേഷം അത് വീഡിയോയില്‍ ചിത്രീകരിച്ചുവെന്നും ആരോപണമുന്നയിച്ചിരുന്നു. 

2019നും 22നും ഇടയില്‍ എച്ച് ഡി രേവണ്ണ, ഹോള നരസിപ്പുരിലെ വസതിയില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വീട്ടുജോലിക്കാരി മൊഴി നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
ഇതിനിടെ രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണ ആദ്യം ജര്‍മ്മനിയിലും തുടര്‍ന്ന് ഹംഗറിയിലും ഒരുമാസത്തോളം ഒളിവില്‍ താമസിച്ചശേഷം തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്. 

Exit mobile version