Site icon Janayugom Online

ലോക ക്യാൻസർദിനം; അതിജീവനത്തിന്റെ 
23 വർഷം പിന്നിട്ട് ശ്രീധരൻ

എടത്വ: ലോക ക്യാൻസർദിനം കൂടി കടന്നു പോകുമ്പോൾ അതിജീവനത്തിന്റെ 23 വർഷം പിന്നിട്ട് ശ്രീധരൻ. തലവടി പഞ്ചായത്ത് ഒൻപതാം വാർഡിൽ പാക്കള്ളിപറമ്പിൽ ശ്രീധരനാണ് (67) മുറിച്ചു മാറ്റിയ വൻകുടലുമായി അതിജീവനത്തിന്റെ 23 വർഷം പിന്നിട്ടത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ശ്രീധരന്റെ 44-ാം വയസ്സിൽ മലത്തിലൂടെ രക്തം പോകുന്നതു കണ്ട് ചികിത്സ തേടിയപ്പോഴാണ് വൻകുടലിൽ ക്യാൻസർ ബാധിച്ചതായി അറിയുന്നത്. കൂലിപ്പണിക്കാരനായ ശ്രീധരനും കുടുംബവും ഞെട്ടലോട് കൂടിയാണ് രോഗവിവരം ശ്രമിച്ചത്.

ആദ്യമൊന്ന് പതറിയെങ്കിലും മനധൈര്യം കൈവിടാതെ തിരുവനന്ദപുരം ആർസി സിയിൽ ചികിത്സതേടി. വൻകുടലിനെ ക്യാൻസർ പൂർണ്ണമായി ബാധിച്ചതിനാൽ ശസ്ത്രക്രീയയിലൂടെ കുടൽ മാറ്റണമെന്ന് ഡോക്ടർമാർ വിധിച്ചു. കുടൽ മാറ്റൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും മലവിസർജ്ജനത്തിനായി വയർ തുളച്ച് ട്യൂബ് ഇടേണ്ടിവന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ട്യൂബിലൂടാണ് ശ്രീധരൻ മലവിസർജ്ജനം നടത്തുന്നത്. രണ്ട് പെൺകുട്ടികളുടെ പിതാവായ ശ്രീധരൻ ക്യാൻസറിനെ അതിജീവിച്ച് തൊഴിലുറപ്പ് തൊഴിന് ഇറങ്ങി തുടങ്ങി. ശീധരനും ഭാര്യയും തൊഴിലുറപ്പ് തൊഴിലിൽ നിന്ന് കിട്ടുന്ന സമ്പദ്യം മിച്ചം പിടിച്ച് രണ്ട് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു. ഇതിനിടയിൽ വീട് നിർമ്മിക്കാനും ശ്രീധരന് കഴിഞ്ഞിരുന്നു. ക്യാൻസറിനെ അവഗണിച്ച് കുടുംബം പോറ്റാനുള്ള നിശ്ചയദാർഢ്യമാണ് മുറിച്ചു മാറ്റിയ വൻകുടലുമായി ശ്രീധരൻ ഇപ്പഴും ജീവിക്കുന്നത്.

ഇതേ വാർഡിൽ പുത്തൻപറമ്പിൽ രാജപ്പനും (70) ക്യാൻസർ ബാധിതനാണ്. വായിലാണ് രാജപ്പന് ക്യാൻസർ ഉണ്ടായത്. ദീർഘനാളായി രാജപ്പൻ തിരുവനന്തപുരം ആര്‍ സി സി, വണ്ടാനം മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിൽ ചികിത്സ തേടി വരുകയാണ്. കൂലിപ്പണിക്കാരനായ രാജപ്പന്റെ ക്യാൻസർ മരുന്നിന് തന്നെ നല്ലൊരു ചിലവ് വേണ്ടി വരും. കൂനിന്മേൽ കുരു പോലെ കഴിഞ്ഞ പ്രളയത്തിൽ രാജപ്പന്റെ വീട് പൂർണ്ണമായി തകർന്നിരുന്നു. പുതിയ വീടിനായി ലൈഫ് മിഷനിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് കുടുംബം. മരിക്കും മുൻപ് അടച്ചുറപ്പുള്ള വീട്ടിൽ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന് പ്രാർത്ഥനയിലാണ് കർഷക തൊഴിലാളിയായ രാജപ്പന്റെ ആഗ്രഹം.

ലോക ക്യാൻസർ ദിനത്തിൽ ജനപ്രതിനിധികളുടെ നേത്യത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥർ ശ്രീധരനേയും രാജപ്പനേയും സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൽസി ജോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, വാർഡ് അംഗം സുജ സ്റ്റീഫൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മധു, പാലിയേറ്റീവ് നേഴ്സ് ഗീത വി നായർ എന്നിവരാണ് വീടുകൾ സന്ദർശിച്ചത്.

Exit mobile version