വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടിൽ നിന്നും ആയിരിക്കും ലഭ്യമാക്കുക. ആക്രമണം വനത്തിൽ ആയാലും പുറത്തായാലും സഹായധനം ലഭിക്കും.
പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ സഹായധനമായി ലഭിക്കും. പുതിയ മാനദണ്ഡപ്രകാരമുള്ള സഹായത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്. മനുഷ്യ വന്യ ജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് മുതലാണ് പ്രാബല്യമുണ്ടാകുക. 2024 മാര്‍ച്ച് ഏഴിനാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.

