Site iconSite icon Janayugom Online

തമിഴ്‌നാട്ടിൽ 1000 കോടിയുടെ മദ്യ അഴിമതി; ചലച്ചിത്ര നിര്‍മാതാവ് ആകാശ് ഭാസ്‌കരന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

തമിഴ്‌നാട് സർക്കാരിന്റെ മദ്യവിൽപന സ്ഥാപനമായ ടാസ്മാക്കിലെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് നടത്തി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ എസ് വിശാഖൻ, ചലച്ചിത്ര നിർമ്മാതാവ് ആകാശ് ഭാസ്‌കരൻ എന്നിവരുടെ വസതികളിലും മറ്റ് പത്തോളം കേന്ദ്രങ്ങളിലുമായിരുന്നു ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എസ്എൻജെ ഡിസ്റ്റില്ലെറീസ്, സർക്കാർ കരാറുകാർ എന്നിവരുടെ വീടുകളും റെയ്ഡ് ചെയ്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

ടാസ്മാക് ആസ്ഥാനത്തും വിവിധ ഇടങ്ങളിലും ഇഡി റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് 1,000 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം അഴിമതിയില്‍ അന്വേഷണം തുടരാന്‍ മദ്രാസ് ഹൈക്കോടതി ഇഡിയോട് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് റെയ്ഡ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചത്. അതേസമയം, ഇഡി റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടാസ്മാകും ഡിഎംകെയും സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഐഎഎസ് ഉദ്യോഗസ്ഥനായ എസ് വിശാഖന്റെ മണപ്പാക്കത്തെ വസതിയിലായിരുന്നു ആദ്യ റെയ്ഡ് നടന്നത്. ടാസ്മാകിന്റെ മദ്യസംഭരണം സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന വാട്‌സാപ്പ് ചാറ്റിന്റെ പ്രിന്റ്ഔട്ടുകള്‍ ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വസതിക്ക് സമീപം നിന്ന് കണ്ടെടുത്തതായാണ് വിവരം. മാർച്ച് ആദ്യവാരത്തിലും രണ്ടാമത്തെ ആഴ്ചയിലുമായി ടാസ്മാക് ആസ്ഥാനത്ത് ഇഡി നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ റെയ്ഡുകളെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് പണം സമ്പാദിച്ച വഴികളെക്കുറിച്ചാണ് നിലവിൽ പ്രധാനമായും അന്വേഷണം നടക്കുന്നത്. ടാസ്മാക് എംഡി വിശാഖനെ കൂടാതെ ഡോൺ പിക്‌ച്ചേഴ്‌സ് നിർമ്മാതാവും ഡിഎംകെ കുടുംബവുമായി ബന്ധമുള്ളയാളുമായ ആകാശ് ഭാസ്‌കരനെയും ഇഡി നിരീക്ഷിക്കുന്നുണ്ട്.

Exit mobile version