Site icon Janayugom Online

കാട്ടാനകളുടെ ആക്രമണത്തിൽ അഞ്ച് വർഷത്തിനുള്ളിൽ പൊലിഞ്ഞത് 105 ജീവന്‍

കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പൊലിഞ്ഞത് 105 ജീവനുകൾ. കാട്ടാനശല്യം രൂക്ഷമായ പാലക്കാട് ജില്ലയിലെ ഇസ്റ്റേൺ സർക്കിളിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജീവനൻ നഷ്ടമായത്. അവിടെ 38 പേർക്ക് ഇതിനോടകം ജീവൻ നഷ്ടമായി. വിവരാവകാശ നിയമ പ്രകാരം തിരുവനന്തപുരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്. കണ്ണൂർ നോർത്തേൺ, കോട്ടയം ഹൈറേഞ്ച് എന്നീ രണ്ട് സർക്കിളുകളിൾ അഞ്ചു വർഷത്തിനുള്ളിൽ 17 പേർ വീതം കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചു.

കൊല്ലം സതേൺ, പാലക്കാട് വൈൽഡ് ലൈഫ് എന്നീ സർക്കിളുകളില്‍ ഏഴ് പേർക്ക് വീതവും കോട്ടയം വൈൽഡ് ലൈഫ് സർക്കിളിൾ ആറ് പേർക്കും തിരുവനന്തപുരം എബിപി സർക്കിളില്‍ രണ്ട് പേർക്കും ജീവൻ പൊലിഞ്ഞു. എല്ലാ വർഷവും 20 ലേറെ പേർ മരിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018ൽ 20, 2019ൽ 15,2020ൽ 20, 2021ൽ 27,2022ൽ 23 എന്നിങ്ങനെയാണ് ഓരേ വർഷവും കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്.

അതേസമയം വന്യജീവി ആക്രണത്തിൽ ജീവഹാനി സംഭവിക്കുന്ന വ്യക്തികളുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽപ്പെടുത്തി കേന്ദ്രവിഹിതമായി 60 ശതമാനവും ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരുമാണ് കുടുംബത്തിന് ധനസഹായം നൽകുന്നത്. ഇതുവരെ സംസ്ഥാനത്ത് 390. 55 കോടി രൂപ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല സമർപ്പിച്ച അപേക്ഷയിലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ മറുപടി നൽകിയത്.

വന്യജീവി ആക്രണത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവഹാനി സംഭവിക്കുന്ന പാലക്കാട് ജില്ലയിൽ അട്ടപ്പാടി, മുണ്ടൂർ, പുതുപ്പരിയാരം, വേനോലി, കൊട്ടേക്കാട്, മലമ്പുഴ, ആറങ്ങോട്ടുകുളമ്പ്, വടക്കഞ്ചേരി- മംഗലം ഡാം, മുതലമട, കൊല്ലങ്കോട് എന്നീ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടിലെ ആവാസ വ്യവസ്ഥയിലെ മാറ്റമാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള പ്രധാന കാരണം.

Eng­lish Sum­ma­ry: 105 peo­ple died in five years due to attacks by wild elephants
You may also like this video

Exit mobile version