Site iconSite icon Janayugom Online

പ്രവാസിയിൽ നിന്ന് 108 കോടി തട്ടി; മരുമകനും കൂട്ടാളിയും അറസ്റ്റിൽ

പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസിൽ മരുമകനും കൂട്ടാളിയും അറസ്റ്റില്‍. ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്ന് പലപ്പോഴായി കോടികൾ തട്ടിയെടുത്ത കേസിലാണ് മുഹമ്മദ് ഹാഫിസ് കുദ്രോളിയെയും കൂട്ടാളി അക്ഷയ് വൈദ്യനെയും എറണാകുളം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് എസ്‌പി സോജന്റെയും ഡിവൈഎസ്‌പി റെക്സ് ബോബിയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ജാമ്യം നിലനിൽക്കുന്നതിനാൽ പ്രതികളെ ജാമ്യത്തിൽ വിട്ടു. ഇവരുടെ പാസ്പോർട്ട് സറണ്ടർ ചെയ്യിപ്പിച്ചിട്ടുണ്ട്.
ഗോവ‑കർണാടക ചുമതലയുള്ള ഇൻകംടാക്സ് ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമ്മിച്ച് പണം തട്ടിയ കേസിൽ അടുത്തിടെ ഗോവ പൊലീസ് ഹാഫിസ് കുദ്രോളിയെ ബംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കെയാണ് കേരളത്തിലും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാപിതാവായ ലാഹിറില്‍ നിന്നും 108 കോടി തട്ടിയെടുത്തത്. ഈ പണമെല്ലാം എൻആർഐ അക്കൗണ്ട് വഴി നൽകിയതിന്റെ രേഖകൾ ദുബായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ലാഹിർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തട്ടിപ്പ് വ്യക്തമായതോടെ ഹാഫിസ് കുദ്രോളിയുടെ ഭാര്യ ഹാജിറ വിവാഹമോചനത്തിനായി ആലുവ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പില്‍ ഹാജിറ നൽകിയ പരാതിയിലും ക്രൈംബ്രാഞ്ച് പ്രത്യേകമായി അന്വേഷണം നടത്തുന്നുണ്ട്. ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ഇമെയിൽ വഴി ലഭിച്ച പരാതിയിലും ഹാഫിസ് കുദ്രാളിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ഐബിയും ലാഹിറിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. 108 കോടി രൂപ എന്തിന് ഹാഫിസ് വിനിയോഗിച്ചു എന്നതാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണ വിഷയം. 

Eng­lish Sum­ma­ry: 108 crores extort­ed from non-res­i­dents; Son-in-law and accom­plice arrested

You may also like this video

Exit mobile version