ആന്ധ്രാപ്രദേശില്‍ പത്താം ക്ലാസ് പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് പി നാരായണയെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ സ്‌കൂൾ ജീവനക്കാരുൾപ്പെടെ ഒമ്പതുപേരെ അറസ്റ്റുചെയ്തു. മുൻ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ നാരായണ സ്‌കൂളിലെ പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്.
എസ്എസ്‌സി പരീക്ഷയുടെ ചോദ്യപേപ്പർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രിൽ 27 ന് ചിലര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയിരുന്നു.
സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കുന്നതിനാണ് ചോദ്യപ്പേപ്പര്‍ അധികൃതര്‍ ചോര്‍ത്തിയതെന്നാണ് വിവരം.
ജെഇഇ, നീറ്റ് എന്നിവയിൽ മികച്ച റാങ്ക് നേടുക എന്ന ലക്ഷ്യത്തോടെ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതിലാണ് സ്കൂൾ മാനേജ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഭാഷാ വിഷയങ്ങൾ അവഗണിച്ചെന്നും പൊലീസ് പറയുന്നു. ചോദ്യപേപ്പർ പുറത്തുവിടുന്നതിന് എല്ലാ ഡീൻമാർക്കും പ്രിൻസിപ്പൽമാർക്കും വൈസ് പ്രിൻസിപ്പൽമാർക്കും നാരായണ നിർദേശം നൽകിയിരുന്നതായും പൊലീസ് കണ്ടെത്തി. അതേസമയം പ്രതിപക്ഷം ഇത് നിഷേധിച്ചു. ഭരണത്തിലെ അപാകതകള്‍ മറച്ചുവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.
English Summary: 10th class question paper leaked: Authorities, TDP leader arrested for leaking
You may like this video also