Site iconSite icon Janayugom Online

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്ന് 113 മരണം

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിശാക്ലബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 113 ആയി. തലസ്ഥാനമായ സാന്റോ ഡൊമിംഗോയിലെ ജെറ്റ് സെറ്റ് നിശാക്ലബ്ബില്‍ പ്രശസ്ത മെറെൻഗ് ഗായകൻ റൂബി പെരെസിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. 160 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുകയാണെന്ന് സെന്റർ ഓഫ് എമർജൻസി ഓപ്പറേഷൻസ് ഡയറക്ടർ ജുവാൻ മാനുവൽ മെൻഡെസ് പറഞ്ഞു. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവർത്തകർക്കൊപ്പം പ്രദേശവാസികളും അപകടത്തിൽ കാണാതായവരുടെ ബന്ധുക്കളും തിരച്ചിൽ നടത്തുന്നുണ്ട്. മോണ്ടെക്രിസ്റ്റി ഗവർണർ നെൽസി ക്രൂസ്, ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പ്രൊഫഷണൽ ബേസ്ബോൾ താരങ്ങളായ ഒക്ടാവിയോ ഡോട്ടല്‍, ടോണി എൻറിക് ബ്ലാങ്കോ കാബ്രേര എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ദേശീയ നിയമസഭാംഗം ബ്രേ വർഗാസിന് അപകടത്തില്‍ പരിക്കേറ്റു. ഗായകന്‍ റൂബി പെരസിനെ കണ്ടെത്താനായിട്ടില്ല. സംഗീത പരിപാടി ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമായിരുന്നു അപകടം. ഗായക സംഘത്തിലെ സാക്സോഫോണിസ്റ്റ് കൊല്ലപ്പെട്ടതായാണ് വിവരം. അപകട സമയത്ത് ക്ലബ്ബിൽ എത്ര ആളുകൾ ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. 300 ഓളം ആളുകളുണ്ടായിരുന്നതായാണ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. 

തകർന്ന കെട്ടിടത്തിന് അമ്പത് വർഷത്തിലധികം പഴക്കമുണ്ടായിരുന്നു. സിനിമാ തീയേറ്ററായി പ്രവർത്തിച്ചിരുന്ന കെട്ടിടം പിന്നീട് നിശാക്ലബ്ബാക്കി മാറ്റുകയായിരുന്നു. തലസ്ഥാനത്തെ പ്രശസ്തമായ ഒരു നിശാക്ലബ്ബാണ് ജെറ്റ് സെറ്റ്. തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ പതിവായി നൃത്ത സംഗീത പരിപാടികള്‍ ക്ലബ്ബില്‍ നടക്കാറുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് ലൂയിസ് അബിനാദർ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. അപകടത്തില്‍പ്പെട്ടവരെ സ­ഹാ­യിക്കാൻ എല്ലാ സേവന ഏജൻസികളും അക്ഷീണം പ്രയത്നിക്കുന്നുണ്ടെന്നും അദ്ദേഹം എ­ക്സില്‍ കുറിച്ചു. രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. 

Exit mobile version