Site iconSite icon Janayugom Online

ഓണക്കാലത്ത് സപ്ലൈകോയുടെ വരുമാനം 123 കോടി

ഓണക്കാലത്ത് സപ്ലൈകോയുടെ വില്പനശാലകളിലുണ്ടായത് 123.56 കോടി രൂപയുടെ വിറ്റുവരവ്. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെയുള്ളതാണ്. സബ്സിഡിയിതര ഇനങ്ങളുടെ വിറ്റുവരവിൽ 56.73 കോടി ലഭിച്ചു. സെപ്‍റ്റംബര്‍ ഒന്നുമുതൽ 14 വരെയുള്ള കണക്കാണിത്.
സെപ്റ്റംബറില്‍ 26.24 ലക്ഷം പേർ സപ്ലൈകോ വില്പനശാലകള്‍ വഴി അവശ്യസാധനങ്ങൾ വാങ്ങി. ഇതിൽ 21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടം വരെ സപ്ലൈകോയിലെത്തിയത്.
സപ്ലൈകോ 14 ജില്ലാ ഫെയറുകളിൽ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്സിഡി ഇനത്തിൽ 2.36 കോടി രൂപയുടെയും സബ്സിഡിയിതര ഇനത്തിൽ 1.67 കോടി രൂപയുടെയും വിറ്റുവരവുണ്ടായി. ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12 ലക്ഷം രൂപയുടെയും സബ്സിഡിയിതര ഇനത്തിൽ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി.
തൃശൂർ — 42.29, കൊല്ലം — 40.95, കണ്ണൂർ — 39.17 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. പാലക്കാട് ജില്ലാ ഫെയറിൽ 34.10 ലക്ഷം രൂപയുടെയും കോഴിക്കോട് 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി.
ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ ആറ് മുതൽ 14 വരെ ദിവസവും രണ്ടു മണിക്കൂർ വീതം സപ്ലൈകോ നൽകിയ ഡീപ് ഡിസ്കൗണ്ട് സെയിലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സമയത്ത് മാത്രം 1.57 ലക്ഷം ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങി. സപ്ലൈകോ പെട്രോൾ ബങ്കുകളിലെയും എൽപിജി ഔട്ട്‍ലെറ്റുകളിലെയും വിറ്റുവരവ് ഇതില്‍ ഉൾപ്പെട്ടിട്ടില്ല. 

Exit mobile version