Site iconSite icon Janayugom Online

മണിപ്പൂര്‍ അക്രമത്തിൽ 142 മരണം; 5,995 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു: സമ്മതിച്ച് സര്‍ക്കാര്‍

manipurmanipur

മണിപ്പൂരിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ അക്രമങ്ങളില്‍ 142 പേർ കൊല്ലപ്പെട്ടതായി സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സർക്കാർ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ 5,995 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും 6,745 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വിനീത് ജോഷി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് പി എസ് നരസിംഹയുടെയും ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച പുതിയ റിപ്പോർട്ടിൽ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി ആറ് കേസുകൾ സിബിഐക്ക് കൈമാറിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

മെയ് മുതൽ സംസ്ഥാനത്ത് 5,000 ഓളം അനിഷ്ഠ സംഭവങ്ങളും തീവെപ്പുകളും നടന്നിട്ടുണ്ടെന്നും ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു.

ക്രമസമാധാനപാലനത്തിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ പട്ടികപ്പെടുത്തി. സുരക്ഷാ വിന്യാസം ദിവസേന അവലോകനം ചെയ്യുകയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഒരു എസ്ഒപി ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അർധസൈനിക വിഭാഗത്തിന്റെ 124 സുരക്ഷാ ഉദ്യോഗസ്ഥരും 184 ആർമിയും സമാധാനം നിലനിർത്താൻ സ്ഥലത്തുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന വിദ്യാർത്ഥികളെ അടുത്തുള്ള സ്കൂളുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സംസ്ഥാന സർക്കാർ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ വിശദമായി കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് നിരവധി മത്സരപരീക്ഷകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇൻറർനെറ്റ് നിരോധനത്തിൽ സോപാധികമായ ഇളവുകൾക്കായി ഓരോ കേസിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയാണെന്ന് സംസ്ഥാനം അറിയിച്ചു. രണ്ട് മാസമായി സംസ്ഥാനത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് കർഫ്യൂ ഇളവ് സമയം വർദ്ധിപ്പിക്കുന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

അക്രമം തടയുന്നതിനും ദുരിതബാധിതരുടെ പുനരധിവാസത്തിനുമായി സ്വീകരിച്ച നടപടികളുടെ പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കഴിഞ്ഞ ആഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: 142 dead in Manipur vio­lence; The gov­ern­ment also admit­ted that 5,995 cas­es were registered

You may also like this video

Exit mobile version