Site icon Janayugom Online

ഇന്ത്യയില്‍ കടുവകള്‍ ചത്തൊടുങ്ങുന്നു; ഈ വര്‍ഷം മാത്രം ചത്തത് 145 കടുവകള്‍

ഇന്ത്യയില്‍ കടുവകള്‍ ചത്തൊടുങ്ങുന്നു. ഈ വര്‍ഷം ഇതുവരെ 145 കടുവകളാണ് ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിട്ടി (എന്‍ടിസിഎ)യാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം കടുവകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്. പത്ത് വര്‍ഷത്തിന് മുമ്പ് ഏറ്റവും കുറവ് കടുവകള്‍ മരിച്ചിരുന്നത് ഇന്ത്യയിലാണ്. 68 ആയിരുന്നു അന്നത്തെ കണക്ക്.

2022 ല്‍ 116 കടുവകളാണ് ചത്തത്. 2021ല്‍ 127, 2020ല്‍ 106 കടുവകള്‍ വീതവും ചത്തു. മധ്യപ്രദേശിലാണ് കടുവകള്‍ കൂടുതലായി ചത്തത്. മഹാരാഷ്ട്രയും ഉത്തരാഖണ്ഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോകത്തെ ആകെ കടുവകളില്‍ മൂന്നില്‍ രണ്ടും ഇന്ത്യയിലാണുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ കടുവയുടെ എണ്ണം വര്‍ധിച്ചതായി കടുവ സെന്‍സസിലൂടെ കണ്ടെത്തിയിരുന്നു. 2018ല്‍ 2967 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 3682 ആയി ഉയര്‍ന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടുവകളുള്ളത് മധ്യപ്രദേശിലാണെന്നും കണ്ടെത്തിയിരുന്നു, 785 എണ്ണം. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 563, ഉത്തരാഖണ്ഡില്‍ 560, മഹാരാഷ്ട്ര 444 എന്നിങ്ങനെയാണുള്ളത്.

ഇന്ത്യയി 53 കടുവ സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്. രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 2.3 ശതമാനത്തോളമാണ് ഇവയുടെ വിസ്തീര്‍ണമെന്ന് ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നു. പ്രായം, പരസ്പരമുള്ള ഏറ്റുമുട്ടല്‍, വൈദ്യുതിയാഘാതം, വേട്ടയാടല്‍ എന്നിവയാണ് കടുവയുടെ മരണത്തിന് കാരണമായി 2022 ഫെബ്രുവരിയില്‍ രാജ്യസഭയിലുയര്‍ന്ന ഉപചോദ്യത്തിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞത്.

വനനശീകരണം, ആവശ്യമായ പദ്ധതികളുടെ കുറവ് എന്നിവ കടുവകളുടെ മരണത്തിന് കാരണമാകുന്നതായി വന്യജീവികളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സിലൊ എന്ന ഗ്രൂപ്പിന്റെ സഹസ്ഥാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സരോഷ് ലോധി പറയുന്നു. സ്ഥലപരിമിധിമൂലം ഇവ പരസ്പരം പോരടിക്കുകയും പരിക്കുകളുണ്ടാകുകയും ഇത് ജീവഹാനിക്ക് കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ കടുവകളുടെ മരണത്തിലെ 20 ശതമാനത്തിലധികം വരുന്ന വര്‍ധനയുടെ കാരണങ്ങള്‍ അടിയന്തരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: 145 tigers died in 2023 in India
You may also like this video

Exit mobile version